ബരാബങ്കി: ഉത്തർപ്രദേശിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ അറുത്തെടുത്ത തലയുമായി യുവാവ് ഒന്നര കിലോമീറ്റർ നടന്നു. അതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഉത്തർപ്രദേശിലെ ബരാബങ്കിലെ ബഹദൂർപുർ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മുപ്പതുകാരനായ അഖിലേഷ് റാവത്തിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ട് വർഷം മുൻപാണ് റാവത്ത് വിവാഹിതനായത്. ഇവർക്കൊരു മകളുണ്ടായിരുന്നു. രോഗബാധയെ തുടർന്ന് മകൾ മരിച്ചെന്നും പൊലീസ് പറയുന്നു.
Read Also: ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞത് രാജ്‌നാഥ് സിങ്; നിർമല കേട്ടില്ല, പ്രധാനമന്ത്രി ഇടപെട്ടു
ശനിയാഴ്‌ചയാണ് സംഭവം നടക്കുന്നത്. ഭാര്യ രജനിയുമായി (25 വയസ്) അഖിലേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി. പ്രകോപിതനായ അഖിലേഷ് ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ചു. അതിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് ജഹൻഗീർബാദ് പൊലീസ് സ്റ്റേഷൻ ലക്ഷ്യംവച്ച് നടക്കുകയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ അയാൾ ഭാര്യയുടെ അറുത്തെടുത്ത തലയുമായി നടന്നു. കദിർപുർ എന്ന ഗ്രാമത്തിൽവച്ചാണ് ഒടുവിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മറ്റ് കാര്യങ്ങൾ പൊലീസ് ഇയാളോട് ചോദിച്ചറിയുകയാണ്. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.