ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013 ൽ നടന്ന ഹിന്ദു-മുസ്‌ലിം വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. ഇക്കാര്യത്തിൽ ജനഹിതം എന്തെന്നറിയാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളായ സാധ്വി പ്രാചി, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബലിയാൻ, മറ്റൊരു എംപി ബർതേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎൽഎമാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിങ് സോം എന്നിവർ അടക്കം പ്രതികളായ കേസുകൾ പിൻവലിക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രമം.
ഉത്തർപ്രദേശ് നിയമ വകുപ്പ് ഇക്കാര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നാണ് വിവരം. 2013 ഓഗസ്റ്റ് 31 ന് നടന്ന മഹാപഞ്ചായത്തിൽ നടത്തിയ പ്രകോപന പ്രസംഗമാണ് ബിജെപി നേതാക്കൾക്കെതിരായ ഒരു കേസ്. കലാപത്തിന് പ്രേരണയായത് സാധ്വി പ്രാചി അടക്കമുള്ള നേതാക്കൾ നടത്തിയ ഈ പ്രസംഗമാണ് എന്നാണ് കരുതപ്പെടുന്നത്.
2013 ൽ നടന്ന കലാപത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. 40000 ത്തിലേറെ പേർ മുസാഫർ നഗർ വിട്ട് മറ്റ് നാടുകളിലേക്ക് പോയെന്നാണ് വിവരം.