ന്യൂഡൽഹി: പാകിസ്ഥാനുമായും ചൈനയുമായും രാജ്യം എപ്പോൾ യുദ്ധം ചെയ്യുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ ഉത്തർപ്രദേശ് മേധാവി സ്വതന്ത്ര ദേവ് സിങ്. ഇന്ത്യയും ചൈനയും തമ്മിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ തുടരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് സിങിന്റെ പരാമർശം. സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ ഒരു രാമക്ഷേത്രം നിർമാണത്തിന് തുടക്കമിട്ടതുമായും ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധിപ്പിച്ചാണ് ബിജെപി നേതാവ് അവകാശവാദം ഉന്നയിച്ചത്.
“രാം മന്ദിർ, ആർട്ടിക്കിൾ 370 എന്നിവയിലെ തീരുമാനങ്ങൾ പോലെ, പാകിസ്ഥാനുമായും ചൈനയുമായും എപ്പോൾ യുദ്ധം നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു,” എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിൽ ബിജെപി നേതാവ് പറയുന്നത്.
Read More: അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ രാജ്യം ആഗ്രഹിക്കുന്നു: പ്രതിരോധ മന്ത്രി
ഇതിനായുള്ള ദിവസത്തിന്റെ കാര്യത്തിലും ഒരു തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിങ്. സഞ്ജയ് യാദവാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
സമാജ് വാദി പാർട്ടിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും പ്രവർത്തകർ “തീവ്രവാദികളെപ്പോലെ” ആണെന്ന് വീഡിയോയിൽ സിങ് പറയുന്നു.
ഈ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് യുപി ബിജെപി പ്രസിഡന്റ് അത്തരത്തിൽ പറഞ്ഞതെന്ന് എംപി രവീന്ദ്ര കുശ്വാഹ പറഞ്ഞു.
ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള തരത്തിലാണ് സ്വതന്ത്ര ദേവ് സിങ്ങിന്റെ പരാമർശങ്ങൾ.
ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച ആവർത്തിച്ചിരുന്നു. “ഒരിഞ്ച്” ഭൂമി പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: PM Modi has ‘decided’ date of war with China, Pakistan: UP BJP president