കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകളുടെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താൻ റെയിൽവേ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ സർവീസുകൾ നടത്താൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. നൂറിലധികം പുതിയ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് കരുതുന്നത്.
പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് യോജിപ്പില്ല. നിലവിൽ 200ലധികം സ്‌പെഷ്യൽ ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ശരാശരി 75 ശതമാനം ആളുകൾ എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുന്നുണ്ട്.
Also Read: മൊറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാം, ഇളവുകള്‍ ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം
പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സൂചന. പുതിയ തീവണ്ടികള്‍ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. മേഖലാ, ഡിവിഷണൽ തലങ്ങളിൽ ട്രെയിൻ പ്രവർത്തനത്തിന്റെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
Also Read: സംസ്ഥാനത്ത് രോഗമുക്തി 2111 പേർക്ക്; പുതിയ രോഗബാധയില്ലാതെ ഇടുക്കി ജില്ല
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. പിന്നീട് മേയ് ആദ്യം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായുളള ട്രെയിൻ സർവീസുകൾ ആരംഭിച്ചു. മെയ് 12 മുതൽ ടൈംടേബിൾ പ്രകാരമുള്ള 12 ജോഡി പ്രത്യേക ട്രെയിൻ സർവീസുകളും ആരംഭിച്ചു. രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലേക്കായിരുന്നു ഈ ട്രെയിൻ സർവീസുകൾ.