യങ്കൂൺ: കലാപ കലുഷിതമായ മ്യാന്മറിലെ റാഖൈൻ സംസ്ഥാനം സന്ദർശിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘത്തിന് മ്യാന്മർ സർക്കാർ അനുമതി നിഷേധിച്ചു. മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തെത്തിയ സംഘത്തെ സൈന്യം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഇവിടെ നിന്ന് മാറ്റിയതായി ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയാണ് വ്യക്തമാക്കിയത്.
റാഖൈൻ സംസ്ഥാനത്ത് നിന്ന് നാല് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്ലിങ്ങൾ രാജ്യം വിട്ട് ബംഗ്ലാദേശിലേക്ക് കുടിയേറിയെന്നാണ് ഐക്യരാഷ്ട്ര സംഘടന നേരത്തേ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കിയത്. കലാപത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ സംഘത്തിന് സന്ദർശനാനമുമതി വിലക്കിയതെന്ന് യുഎൻ പ്രതിനിധി ആരോപിച്ചു.
ആഗസ്ത് 25 ന് മ്യാന്മറിലെ 25ലധികം സൈനിക പോസ്റ്റുകൾ റോഹിങ്ക്യൻ അനുകൂല അറകൻ ആർമി ആക്രമിച്ചതിന് പിന്നാലെയാണ് റാഖൈൻ സംസ്ഥാനത്ത് കലാപം ഉണ്ടായത്. സൈന്യം തിരിച്ചടിച്ചതോടെ ഇവിടെ നിന്ന് റോഹിങ്ക്യൻ മുസ്ലിങ്ങൾ കൂട്ടപ്പലായനം നടത്തുകയായിരുന്നു. നിരവധി പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്.