ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സംവിധാനം പരിഷ്കരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. കൂടുതൽ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നികുതിദായകര്‍ക്കു അവസരം നല്കുമെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അധികനികുതി നല്‍കിക്കൊണ്ട് രണ്ടുവര്‍ഷത്തിനുള്ളില്‍ നികുതി റിട്ടേണ്‍ അപ്ഡേറ്റാന് ചെയ്യാനാവും. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബജറ്റില്‍ ആദായ നികുതിയില്‍ പുതിയ ഇളവുകളില്ല. നികുതി സ്ലാബുകളിലും മാറ്റമില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍നിന്ന് 14 ആയി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രത്യക്ഷ നികുതി പ്രതിപാദിക്കുന്ന ബജറ്റ് പ്രസംഗത്തിലെ പാര്‍ട്ട് ബി വായിക്കുന്നതിനു മുന്നോടിയായി ‘സര്‍ക്കാരിന്റെ കൈകള്‍ക്കു ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക്’ മന്ത്രി നന്ദി പറഞ്ഞു. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടാണ് മന്ത്രി പ്രസംഗമാരംഭിച്ചത്.
Also Read: ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോർട്ട് ഈ വര്‍ഷം
ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.
5ജി ഇന്റര്‍നെറ്റ് ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും.
ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. നഗരമേഖലയിലുള്ളതുപോലെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഗ്രാമീണ മേഖലകളിലും ലഭ്യമാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കും.
Also Read: എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും; തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക
ചിപ്പ് ഘടിപ്പിച്ച പാസ്പോര്ട്ടുകള് ഉടന്‍ പ്രാബല്യത്തില്‍ വരും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനം ഈ വര്‍ഷം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.