/indian-express-malayalam/media/media_files/uploads/2017/02/aitley11.jpg)
ന്യൂഡല്‍ഹി: ആദായനികുതി പരിധിയിൽ ഇളവുകൾ ഏർപ്പെടുത്തിയും ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റ്. റെയില്‍വേ സുരക്ഷയ്ക്കും വികസനത്തിനും നിര്‍ണായക പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കി. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
ഉയർന്ന വരുമാനക്കാർക്കു 12,500 രൂപ വരെ നികുതി ലാഭം ലഭിക്കും. അതേസമയം, ധനികർക്ക് കേന്ദ്രം അധിക സർചാർജ് ഏർപ്പെടുത്തി. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 10 ശതമാനം സർചാർജാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20,000 രൂപ മുതല്‍ 41,000 രൂപ വരെ മാസ വരുമാനം ഉള്ളവരുടെ ആദായനികുതി പകുതിയായി കുറഞ്ഞു.
50 കോടിവരെ വിറ്റുവരവുള്ള ചെറുകിട ഇടത്തരം കമ്പനികൾക്കു നികുതി 25 ശതമാനമായി കുറച്ചു. ഇതുവഴി 6.67 ലക്ഷം കന്പനികൾക്കു നേട്ടം ലഭിക്കും. എൽഎൻജി ഇറക്കുമതി ചുങ്കം അഞ്ചിൽനിന്നു രണ്ടര ശതമാനമാക്കി. ഡിജിറ്റൽ പണമിടപാടുകൾക്കുവേണ്ട സ്കാനറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും നികുതി ഒഴിവാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
1.31 ലക്ഷം കോടിയാണ് റെയില്‍വേയുടെ വികസനത്തിനായുള്ള വിഹിതം. 3,500 കി.മി. പുതിയ റെയില്‍ പാത നിര്‍മിക്കും. 2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ് സൗകര്യം. 2000 സ്റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. റെയില്‍വേ പരാതികള്‍ പരിഹരിക്കാന്‍ 'കോച്ച് മിത്ര' പദ്ധതി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കും. ഐആര്‍സിടിസിയും ഐആര്‍സിഒഎന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഐആര്‍സിടിസി ബുക്കിങ്ങിന് സേവന നികുതി എടുത്തുകളഞ്ഞു എന്നതും നിര്‍ണായകമാണ്.
റോഡ് മേഖലയില്‍ ദേശീയ പാതകള്‍ക്കായി ബജറ്റ് വിഹിതം 64,0000 കോടിയായി ഉയര്‍ത്തി. തുറമുഖങ്ങളുമായി ബന്ധപ്പെടുത്താന്‍ 2000 കിമി തീരദേശ റോഡ് നിര്‍മ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മൂന്നുലക്ഷം രൂപയിൽ കൂടിയ പണമിടപാടിൽ കറൻസി പാടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തികളിൽ നിന്നോ കമ്പനിയിൽ നിന്നോ 2,000 രൂപയിൽ മാത്രമേ പണമായി സ്വീകരിക്കാന്‍ പാടുള്ള. കൂടുതല്‍ തുക ചെക്കായോ ഡിജിറ്റലായോ മാത്രമേ സ്വീകരിക്കാന്‍ കഴിയുകുള്ളു. 10 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിച്ചത് 20 ലക്ഷം പേര്‍ മാത്രമാണെന്നും ഇന്ത്യന്‍ സമൂഹം നികുതി കെട്ടാന്‍ വിമുഖത ഉള്ളവരാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ആദായനികുതി റിട്ടേണ്‍ നല്‍കിയത് 1.8 കോടി പേര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക- ഗ്രാമീണ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ബജറ്റ് പ്രഖ്യാപനം. 2018ഓടെ ഗ്രാമങ്ങളില്‍ 100 ശതമാനം വൈദ്യുതീകരണം. ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടിയാണ് വകയിരുത്തിയത്. 50,000 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും, 2019ഓടെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര മുക്തമാക്കും. 10 ലക്ഷം കോടി വരെ കാര്‍ഷിക വായ്പ അനുവദിക്കും. കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും. കരാര്‍ കൃഷിയ്ക്ക് മാതൃകാ നിയമം. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുകയും ധനമന്ത്രി പ്രഖ്യാപിച്ചു.
വരള്‍ച്ച നേരിടാന്‍ പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനമുണ്ടായി. 5 വര്‍ഷത്തിനകം അഞ്ച് ലക്ഷം കുളങ്ങള്‍ നിര്‍മ്മിക്കും, ജലമലിനീകരണം രൂക്ഷമായ ഇടങ്ങളില്‍ കുടിവെള്ളം എത്തിക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടിയാണ് വകയിരുത്തിയത്. നബാര്‍ഡിനെ ശക്തിപ്പെടുത്തും. ജലസേചനത്തിന് നബാര്‍ഡിലൂടെ പ്രത്യേക ദീര്‍ഘകാല പദ്ധതി. ആഭ്യന്തര ഉത്പാദനം 3.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതിരോധ മേഖലയ്ക്ക് 2,74,114 കോടിയുടെ നീക്കിയിരിപ്പാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. സൈനികരുടെ പെന്‍ഷന്‍ ഓണ്‍ലൈനായി നല്‍കുമെന്ന പ്രഖ്യാപനവും ഉണ്ടായി. സാമ്പത്തിക തിരിമറി നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പുതിയ വിദേശ നിക്ഷേപ നയം പരിഗണനയിലുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് എടുത്തുകളഞ്ഞതായി പ്രഖ്യാപിച്ചു. വിമാനത്താവള അതോറിറ്റി നിയമം പരിഷ്കരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം നടന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ അജണ്ട 'ടെക് ഇന്ത്യ'. വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 1,85,632 കോടിയാണ് നീക്കിവെച്ചത്.
വില കുറഞ്ഞ ഭവന നിർമാണത്തിന് അടിസ്ഥാന സൗകര്യ സ്റ്റാറ്റസ് പ്രഖ്യാപിച്ചു. ഭവന വായ്പാ തിരിച്ചടവ് പരിധി 20 വര്‍ഷമാക്കി. ഒരുകോടി ഭവന രഹിതര്‍ക്ക് 2019ഓടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.