കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസമായിരുന്നു ഏപ്രില്‍ 21. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തില്‍ പ്രതികൂല കാലവസ്ഥയെ പോലും അവഗണിച്ച് ബഞ്ചാര സമുദായത്തിൽ നിന്നുള്ള മുപ്പതോളം സ്ത്രീകള്‍ ഒരാള്‍ക്കായി കാത്തു നിന്നു. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഗിരീഷ് ഡി ആറിനെയായിരുന്നു അവര്‍ കാത്തു നിന്നത്. ഗിരീഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അവരും ഒപ്പമെത്തി.
ബഞ്ചാര സ്റ്റുഡന്റ്‌സ് യൂണിയൻ സംസ്ഥാന തലവനാണ് ഗിരീഷ്. മണ്ഡലത്തില്‍ ഗരീഷ് വിജയിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നില്ല. കാരണം കഴിഞ്ഞ മൂന്ന് തവണ ബൊമ്മൈ തന്നെയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2010-17 കാലഘട്ടത്തില്‍ സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ നീതി നിഷേധത്തിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ശക്തമായ സമരമാണ് ഈ സ്ത്രീകളെ സംബന്ധിച്ചടത്തോളം തിരഞ്ഞെടുപ്പ്.
ഷിഗ്ഗാവിൽ ബഞ്ചാരയിലെയും മറ്റ് പിന്നോക്ക സമുദായങ്ങളിലെയും 15,000 വോട്ടർമാരുണ്ട്. അവര്‍ ഇത്തവണ ഗിരീഷിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. 2016-ൽ ആദ്യ കേസ് പുറത്തുവന്നതു മുതൽ ഏഴുവർഷമായി തങ്ങൾ നീതി തേടുകയാണെന്ന് സ്ത്രീകളുടെ സംഘത്തെ നയിച്ച ലളിതാമ്മ പറഞ്ഞു.
വയറ് വേദനയെ തുടര്‍ന്ന് 2013-ലാണ് ലളിതാമ്മ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ ആവശ്യമാണെന്നും അല്ലെങ്കില്‍ മരണപ്പെടുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും ലളിതാമ്മ ഓര്‍ത്തെടുത്തു. മറ്റൊരു ഡോക്ടറിനെ സമീപിക്കാനുള്ള ബുദ്ധി തോന്നാത്ത കാര്യവും അവര്‍ എടുത്തു പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രാമവാസികള്‍ക്ക് കാര്യം മനസിലായത്. 2010 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ ഓരേ ഡോക്ടറിന്റെ നിര്‍ദേശപ്രകാരമാണ് സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തത്. നിങ്കേകല്ലി താണ്ട, ഹള്ളി താണ്ട, ഹത്തിമുത്തൂർ, കൃഷ്ണപൂർ താണ്ട, ഷിർബുദാഗി, ശിവ്പൂർ താണ്ട എന്നിവയുൾപ്പെടെ ഹവേരി ജില്ലയിൽ എല്ലായിടത്തുനിന്നും ഇരകളുണ്ട്.
ലളിതാമ്മ പറയുന്നതനുസരിച്ച് പദ്മാവതി നഗര്‍ തണ്ടയില്‍ നിന്ന് മാത്രം 35 സ്ത്രീകള്‍ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്. ബഞ്ചാര സമുദായത്തില്‍പ്പെട്ട വിവാഹം കഴിക്കാത്ത സ്ത്രീകളും ഇരയായവരില്‍ ഉള്‍പ്പെടുന്നു.
ജില്ല ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ കുറഞ്ഞത് 268 സ്ത്രീകള്‍ ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. ശാന്ത് പടന്നാർ എന്ന ഡോക്ടർക്കെതിരെ കേസെടുത്തെങ്കിലും നടപടിയെടുക്കാതെ അധികൃതർ സ്ഥലം മാറ്റുകയായിരുന്നു.
കൂടുതല്‍ വെളിപ്പെടുത്തലുകളും സംഭവത്തിലേക്ക് ശ്രദ്ധയും വര്‍ധിച്ചതിന് പിന്നാലെയാണ് കോവിഡ് മഹാമാരിയുടെ കടന്നു വരവുണ്ടായത്. കഴിഞ്ഞ വർഷം, റാണെബന്നൂരിൽ നിന്ന് ഷിഗ്ഗോണിലെ മുഖ്യമന്ത്രി ബൊമ്മൈയുടെ വസതിയിലേക്ക് ഇരയായ മാർച്ച് നടത്തി. ഇരകള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.