scorecardresearch

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല, മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ യാത്ര, റിപ്പോര്‍ട്ട് തേടി മമത

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ യാത്ര ചെയ്തതായി ആഷിം ദേബ്ശര്‍മ പറഞ്ഞു

kolkata-man
kolkata-man

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആംബുലന്‍സിന് പണം നല്‍കാനാവാതെ മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പശ്ചിമബംഗാളിലെ കാളിയഗഞ്ചിലാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കിയാണ് പിതാവ് ബസില്‍ യാത്ര ചെയ്തത്. ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട 8,000 രൂപ ഇല്ലാത്തതിനാല്‍ നോര്‍ത്ത് ദിനാജ്പൂരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി താന്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്തതായി ആഷിം ദേബ്ശര്‍മ പറഞ്ഞു. ബംഗാളിലെ സിലിഗുരിയിലെ കലിയഗഞ്ച് പട്ടണത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്.

”ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്. ആശുപത്രികളില്‍ ആംബുലന്‍സുകളുടെ ക്ഷാമം ഉണ്ടാകരുത്. ആശുപത്രിയില്‍ മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു, മൂന്ന് പേരും മറ്റ് ജോലികളില്‍ ഏർപ്പെട്ടിരുന്നിരിക്കാം. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുന്നു,” നബന്നയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംഭവത്തോട് പ്രതികരിക്കവേ മുഖ്യമന്ത്രി മമത പറഞ്ഞു.

എന്നാല്‍ സംഭവം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോരിനു കാരണമായി. നന്ദിഗ്രാമില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുവേന്ദു അധികാരി ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും മുഖ്യമന്ത്രിയുടെ വികസിത ബംഗാള്‍ മോഡലിന്റെ യഥാര്‍ത്ഥ അവസ്ഥയാണിതെന്ന് പറയുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നാണ് തൃണമൂല്‍ പ്രതികരിച്ചത്.

”ശനിയാഴ്ച രാത്രി നോര്‍ത്ത് ദിനാജ്പൂരിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എന്റെ കുട്ടി മരിച്ചത്. ചികിത്സയ്ക്കായി ഇതിനകം 16,000 രൂപ ചെലവഴിച്ചു, പണമില്ലാതായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 8,000 രൂപ ആവശ്യപ്പെട്ടു. പണമില്ലാതിരുന്നതിനാല്‍ മകന്റെ മൃതദേഹം ഒരു ബാഗിലാക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് കാളിയഗഞ്ചിലേക്ക് ബസിൽ പോയി.”

ദേബ്ശര്‍മ്മയുടെ ഇരട്ട ആണ്‍കുട്ടികള്‍ക്ക് മേയ് 7 ന് അസുഖം ബാധിച്ചതായും അവരെ കാളിയഗഞ്ച് സംസ്ഥാന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ”മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് അവരെ കൊണ്ടുവന്നത്, പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേയ് 11 ന്, ദേബ്ശര്‍മ്മയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഭാര്യയും ഒരു മകനും വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച അദ്ദേഹത്തിന്റെ മറ്റൊരു മകന്‍ മരിച്ചു,” ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

സിലിഗുരിയില്‍ നിന്ന് റായ്ഗഞ്ചിലേക്കുള്ള ഒരു സ്വകാര്യ ബസില്‍ കയറിയ ശേഷം മറ്റൊരു ബസില്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ച് പട്ടണത്തിലെ മുസ്തഫ നഗര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഡാംഗിപാറ ഗ്രാമത്തിലെ തന്റെ ജന്മനാട്ടിലെത്തിയതായും ദേബ്ശര്‍മ്മ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 200 കിലോമീറ്ററോളം യാത്ര ചെയ്താണ് ദേബ്ശര്‍മ്മ സ്വന്തം വീട്ടിലെത്തിയത്.

ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് ഈ സൗകര്യം രോഗികള്‍ക്ക് സൗജന്യമാണെന്നും എന്നാല്‍ മൃതദേഹം കൊണ്ടുപോകുന്നതിനല്ലെന്നും പറഞ്ഞതായും ദേബ്ശര്‍മ പറഞ്ഞു. കലിയഗഞ്ചിലെ വിവേകാനന്ദ ട്രൈസെക്ഷനിലെത്തിയ ദേബ്ശര്‍മ്മ നാട്ടുകാരുടെ സഹായം തേടുകയും ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യുകയും മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Unable to pay for ambulance bengal man travels in bus with childs body