/indian-express-malayalam/media/media_files/uploads/2020/03/corona-virus-11.jpg)
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. ഇതുവരെ 25,56,745 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 177,459 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക തന്നൈയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നില്‍. 8,16,744 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 45,318 പേരാണ് ഇവിടെ മരണമടഞ്ഞത്.
സ്‌പെയിനില്‍ രണ്ടു ലക്ഷത്തിനു മുകളിലും ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതര്‍. സ്‌പെയിന്‍- 2,04,178, ഇറ്റലി- 1,83,957, ഫ്രാന്‍സ്- 1,58,050, ജര്‍മനി- 1,48,453, ബ്രിട്ടന്‍- 1,29,044 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. സ്‌പെയിനില്‍ 21,282 പേരും ഇറ്റലിയില്‍ 24,648 പേരും ഫ്രാന്‍സില്‍ 20,796 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 17,337 പേര്‍ മരണത്തിനു കീഴടങ്ങി. അതേസമയം, ജര്‍മനിയില്‍ കോവിഡ് മരണ നിരക്കില്‍ കുറവുണ്ട്. 5,086 പേരാണ് ഇവിടെ വൈറസ് ബാധയേത്തുടര്‍ന്ന് മരണമടഞ്ഞത്.
Read More: റിലയൻസ് ജിയോയും ഫെയ്‌സ്ബുക്കും തമ്മിൽ 43,574 കോടി രൂപയുടെ കരാർ
തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 95,591ആയി. 95,591 പേര്‍ക്ക് കോവിഡ് ബാധയുള്ള ഇന്ത്യ ഈ പട്ടികയില്‍ 17ാമത് ആണ്. 645 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
ഇതിനിടെ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 265 ദശലക്ഷമായി ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം തടഞ്ഞു നിര്‍ത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് ബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് മറ്റ് രോഗങ്ങള്‍ക്കൊപ്പം കോവിഡും കൂടി ഉണ്ടായാല്‍ ആരോഗ്യ രംഗം ഏറെ പണിപ്പെടേണ്ടി വരുമെന്നും രോഗമുക്തി തന്നെ സാധ്യമായെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.