കൊൽക്കത്ത: ഒരു മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ചിലവ് കുറഞ്ഞ ദ്രുത പരിശോധനാ ഉപകരണവുമായി ഘരഗ്പൂർ ഐഐടിയിലെ ഗവേഷകർ. നിലവിൽ ചിലവേറിയ രീതിയിൽ ലബോറട്ടറികളിലും ആർടി-പിസിആർ മെഷീനുകളിലുമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഐഐടി ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ഉപകരണം വഴി പരിശോധനയുടെ ചിലവ് കുറയ്ക്കാൻ സാധിക്കും.

ഉപകരണം വഴി 400 രൂപ നിരക്കിൽ കോവിഡ് പരിശോധന നടത്താനാവുമെന്ന് ഗവേഷകർ പറയുന്നു. സ്മാർട്ട്ഫോൺ ആപ്പ് വഴി പരിശോധനാ ഫലം ലഭ്യമാക്കാനും സാാധിക്കും. വളരെ ചെലവേറിയ ആർടി-പിസിആർ മെഷീന് പകരമായി വളരെ കുറഞ്ഞ ചെലവിൽ പരിശോധന നടത്താൻ ഈ പോർട്ടബിൾ ഉപകരണത്തിന് കഴിയും. ഒരേ പോർട്ടബിൾ യൂണിറ്റ് ധാരാളം ടെസ്റ്റുകൾക്ക് ഉപയോഗിക്കാനും സാധിക്കും.
Read More: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വിഭവ ശേഷി കുറഞ്ഞ പ്രദേശങ്ങളിലെ കോവിഡ് പരിശോധനയ്ക്കായി ഈ ഉപകരണം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പരിശോധനാ സൗകര്യത്തിൽ അപര്യാപ്തത നേരിടുന്ന പ്രദേശങ്ങളിലേക്കും ഇവ ലഭ്യമാക്കും. സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ തന്നെ ചുരുങ്ങിയ പരിശീലനം നേടിയാൽ ഉദ്യോഗസ്ഥർക്ക് ഇത് പ്രവർത്തിപ്പിക്കാനും കഴിയും.
ഉപകരണം ഉപയോഗിച്ച് ഓരോ പരിശോധനയും നടത്താൻ ഏകദേശം 60 മിനിറ്റ് സമയമാണ് എടുക്കുക. മികച്ച രീതിയിൽ കൃത്യതയും സംവേദനക്ഷമതയുമുളള ഈ ഉപകരണം തെറ്റായ ഫലം നൽകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
കുറഞ്ഞ അളവിൽ മാത്രമാണ് ഈ ഉപകരണങ്ങൾ ഐഐടി പുറത്തിറക്കുക. മറ്റ് സ്ഥാപനങ്ങൾക്ക് ഇവയുടെ പേറ്റന്റ് ലൈസൻസ് നൽകി വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനും നടപടിയെടുക്കും.
Read More: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഖരഗ്പൂരിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ സുമൻ ചക്രവർത്തി, ഐഐടി സ്കൂൾ ഓഫ് ബയോ സയൻസിൽ നിന്നുള്ള ഡോക്ടർ അരിന്ദം മൊണ്ഡൽ എന്നിവരാണ് ഈ ആശയവുമായി രംഗത്തെത്തിയത്. രാസ വിശകലനത്തിനും ഫലങ്ങളുടെ ദൃശ്യവൽക്കരണത്തിനുമായി ഒരു പേപ്പർ സ്ട്രിപ്പ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

“ഐഐടി ഖരഗ്‌പൂർ ഗവേഷകർ വികസിപ്പിച്ചെടുത്ത അതുല്യമായ പോർട്ടബിൾ ഉപകരണം കോവിഡ് -19 പരിശോധനയിൽ സാധുവായ ഫലം നൽകുക മാത്രമല്ല, അതേ നടപടിക്രമങ്ങൾ പാലിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആർഎൻഎ വൈറസ് കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ഇതിന്റെ ഉപയോഗം ദീർഘകാലം നിലനിൽക്കുന്നതാണ്, വരും വർഷങ്ങളിൽ മുൻകൂട്ടി പ്രതീക്ഷിക്കാത്ത വൈറൽ പകർച്ചവ്യാധികൾ വന്നാൽ അത് കണ്ടെത്താനുള്ള കഴിവും ഇതിനുണ്ട്,” ഡോ. മൊണ്ടാൽ പറഞ്ഞു.
Read More: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ
ഐഐടി ഖരഗ്‌പൂരിൽ നിന്ന് ഏപ്രിൽ അവസാനത്തോടെ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കോവിഡ് -19 അനുബന്ധ ഗവേഷണത്തിനും ഉൽപന്ന വികസനത്തിനും സഹായിക്കുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കാൻ ഐഐടി ഖരഗ്‌പൂർ ഡയറക്ടർ പ്രൊഫസർ വി കെ തിവാരി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിനായി ഫണ്ട് അനുവദിച്ചത്.
“ലോകമെമ്പാടുമുള്ള രോഗബാധിതരായ സാധാരണക്കാർക്ക് യാതൊരു അധിക ചിലവും കൂടാതെ ലഭ്യമാവുന്ന, താങ്ങാനാകുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിൽ അധിഷ്ടിതമായ കണ്ടെത്തലാണിത്. മാത്രമല്ല ആഗോള തലത്തിൽ തന്നെ വൈറൽ മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സുപ്രധാനമായ മാറ്റത്തിന് ഇത് ഇടയാക്കുകയും ചെയ്യും,” വികെ തിവാരി പ്രൊഫ.
Read More: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ല, ആരോഗ്യ പ്രവർത്തകരെ ക്ഷണിക്കും
പരീക്ഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ആവശ്യം ഇന്ത്യയിൽ വർദ്ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യതത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം എല്ലാ സാങ്കേതിക സ്ഥാപനങ്ങളുടെയും സഹായം തേടിയിരുന്നു.
പുതിയ ഉപകരണം വഴിയുള്ള പരിശോധനാ ഫലങ്ങളുടെ സാധുത കർശനമായി വിശകലനം ചെയ്തിരുന്നു. കൃത്രിമമായ വൈറൽ ആർഎൻഎ ഉപയോഗിച്ച് ആർടി-പിസിആർ മെഷീനിൽ നിന്ന് ലഭിച്ച ഫലങ്ങളുമായി താരതമ്യം ചെയ്താണ് ഇത് പരിശോധിച്ചത്. ശാസ്ത്രീയ നടപടിക്രമമനുസരിച്ച്, രോഗബാധിതരിൽ നിന്ന് വേർതിരിച്ചെടുത്ത വൈറൽ ആർഎൻഎയുടെ അതേ തനിപ്പകർപ്പാണ് കൃത്രിമ ആർഎൻഎ. ശരീര ദ്രവ സാമ്പിളുകൾ കൈകാര്യം ചെയ്യുമ്പോൾ അണുബാധ പടരുന്നത് പോലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഉപകരണം പരീക്ഷിച്ചു നോക്കുന്ന ഘട്ടത്തിൽ കൃത്രിമ ആർഎൻഎ ഉപയോഗിച്ചത്.
Read More: IIT-Kharagpur researchers develop ultra-low-cost device for rapid Covid-19 detection