Russia – Ukraine war news: കീവ്: മരിയോപോളിലെ കുട്ടികളുടെ ആശുപത്രി റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നതായി സിറ്റി കൗൺസിൽ ബുധനാഴ്ച ഓൺലൈൻ പോസ്റ്റിലൂടെ അറിയിച്ചു. “റഷ്യൻ സേന കുട്ടികളുടെ ആശുപത്രിയ്ക്ക് നേരെ നിരവധി ബോംബുകൾ വർഷിച്ചിട്ടുണ്ട്. നാശം വളരെ വലുതാണ്, ” പോസ്റ്റിൽ പറഞ്ഞു.
എന്നാൽ എത്രപേർക്ക് പരുക്കേറ്റെന്ന വിവരങ്ങൾ ലഭ്യമല്ലെന്ന് പോസ്റ്റിൽ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്താഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു, അതേസമയം ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.
അതേസമയം, ആശുപത്രിയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 17 ജീവനക്കാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
“മാരിയോപോളിലെ കുട്ടികളുടെ ആശുപത്രിയിൽ റഷ്യൻ സൈനികരുടെ ആക്രമണം. ജനങ്ങളും കുട്ടികളും അവശിഷ്ടങ്ങൾക്കടിയിൽ. ക്രൂരത! ഈ ഭീകരതയെ ലോകത്തിന് എത്രനാൾ അവഗണിക്കാനാകും. ആകാശം അടയ്ക്കുക! കൊലപാതകങ്ങൾ നിർത്തൂ! നിങ്ങൾക്ക് ശക്തിയുണ്ട്, പക്ഷേ നിങ്ങൾക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നതായി തോന്നുന്നു.” ആക്രമണത്തിന് പിന്നാലെ സെലൻക്സി ട്വീറ്റ് ചെയ്തു.
റഷ്യ യുക്രൈനിൽ ആണവായുധങ്ങൾ ഉപയോഗിച്ചേക്കും; മുന്നറിയിപ്പുമായി അമേരിക്ക
റഷ്യ യുക്രൈനിലെ രാസായുധമോ ജൈവികായുധങ്ങളോ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. രാസായുധങ്ങൾ വിന്യസിച്ചിട്ടില്ലെന്ന റഷ്യയുടെ അവകാശവാദം വൈറ്റ് ഹൗസ് നിഷേധിച്ചു.
യുക്രൈൻ തങ്ങളുടെ പ്രദേശങ്ങളിൽ രാസ, ജൈവ ആയുധ ലാബുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചിരുന്നു, യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി റഷ്യയുടെ അവകാശവാദം തള്ളുകയും അത്തരം ആയുധങ്ങൾ ഉപയോഗിക്കാനുള്ള റഷ്യയുടെ പദ്ധതികളുടെ ഭാഗമാണിതെന്ന് ആരോപിക്കുകയും ചെയ്തു.