/indian-express-malayalam/media/media_files/uploads/2019/01/student.jpg)
ന്യൂഡല്‍ഹി: ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. ഇതിനെ കുറിച്ച് പഠിക്കാനായി യുജിസി വൈസ് ചെയര്‍മാന്‍ ഭൂഷണ്‍ പട്‌വര്‍ധന്റെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍, പാര്‍ട്ട് ടൈം രീതികളില്‍ പഠിക്കാന്‍ സാധിക്കുന്നതായിരിക്കും പദ്ധതി. ഇതാദ്യമായല്ല യുജിസി ഈ വിഷയം പരിശോധിക്കുന്നത്. 2012 ലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് സമിതിക്ക് രൂപം നല്‍കിയത്. അതിന് ശേഷം ഒരുതവണ സമിതി ചേരുകയും ചെയ്തു.
2012 ലെ സമിതിയുടെ നേതൃത്വം അന്ന് ഹൈദരാബാദ് സർവകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഫര്‍ഖാന്‍ ഖമറിനായിരുന്നു. സ്റ്റാറ്റിറ്റ്യൂട്ടറി കൗണ്‍സിലുകളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അന്ന് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച പദ്ധതിയെ കുറിച്ച് വീണ്ടും ആലോചിക്കുന്നതിന് കാരണമായി.
അതേസമയം, റെഗുലര്‍ രീതിയില്‍ രണ്ട് ബിരുദ പദ്ധതി ചിലപ്പോള്‍ നടപ്പിലാകില്ല. അക്കാദമിക് ബുദ്ധിമുട്ടുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, റെഗുലര്‍ രീതിയില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിക്ക് വിദൂര വിദ്യാഭ്യാസ രീതിയിലും ബിരുദം നേടാനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.