/indian-express-malayalam/media/media_files/uploads/2018/03/ugc.jpg)
ന്യൂഡൽഹി: 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാധികാരം നൽകി യുജിസിയുടെ ഉത്തരവ്. ഇന്നു ചേർന്ന യുജിസി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. യുജിസിയുടേത് ചരിത്രപരമായ തീരുമാനമാണെന്നും ഇതോടെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഡ്മിഷൻ നൽകുന്നതിനും ഫീസ് നിർണയിക്കുന്നതിനും പുതിയ കോഴ്സ് തുടങ്ങുന്നതിനും സ്വയം തീരുമാനം എടുക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
5 സെൻട്രൽ യൂണിവേഴ്സിറ്റികൾ, 21 സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ, 26 സ്വകാര്യ യൂണിവേഴ്സിറ്റികൾ, 10 മറ്റു കോളേജുകൾ എന്നിവയ്ക്കാണ് യുജിസി സ്വയം ഭരണാധികാരം നൽകിയത്. പുതിയ തീരുമാനത്തോടെ ഈ കോളേജുകൾക്ക് ഇനി എല്ലാ കാര്യത്തിലും സ്വയം തീരുമാനം എടുക്കാം. യുജിസിയുടെ അംഗീകാരത്തിനായി കാത്തുനിൽക്കേണ്ടതില്ല. മറ്റു 10 കോളേജുകൾക്ക് ബാക്കി എല്ലാ കാര്യത്തിലും സ്വയം ഭരണാധികാരം ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുളള അധികാരമില്ല. സ്വയം ഭരണാധികാരമുളള അതാത് സംസ്ഥാന കോളേജുകളായിരിക്കും ഇത് നൽകുക.
ജവർഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു), അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി (എഎംയു), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബിഎച്ച്യു), യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, തെലങ്കാനയിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി എന്നിവയാണ് സ്വയം ഭരണാധികാരം ലഭിച്ച സെൻട്രൽ യൂണിവേഴ്സിറ്റികൾ. ജാദവ്പൂർ യൂണിവേഴ്സിറ്റി, ആന്ധ്ര യൂണിവേഴ്സിറ്റി, അളഗപ്പ യൂണിവേഴ്സിറ്റി, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലോ, ഉദ്‌കല്‍ യൂണിവേഴ്സിറ്റി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി, ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ജമ്മു, യൂണിവേഴ്സിറ്റി ഓഫ് മൈസൂരു, അണ്ണാ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് എന്നിവ അടങ്ങുന്നതാണ് പുതിയ അംഗീകാരം ലഭിച്ച സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.