2014-ലെ ഡൽഹി ഊബർ ബലാത്സംഗത്തിനിരയായ പെൺകുട്ടി പിന്നീട് ഒരു യുഎസ് പട്ടണത്തിൽ സ്ഥിരതാമസമാക്കി, എന്നാൽ ഈ കേസ് വർഷങ്ങളോളം കമ്പനിയെ നഷ്ടത്തിലാക്കി. യുഎസിലെ ഊബർ ഡ്രൈവർമാരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ജുഡീഷ്യൽ ഉത്തരവുകളുടെ ഫലമായിട്ടായിരുന്നു ഇത്.
തന്റെ ഐഡന്റിറ്റി മറയ്ക്കാൻ യുഎസ് കോടതി രേഖകളിൽ ജെയ്ൻ ഡോ എന്ന് പരാമർശിക്കപ്പെട്ട ഇര, 2015-ൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. 2017-ൽ ഊബറിന്റെ ഉന്നത ഉദ്യോഗസ്ഥർ അവളുടെ മെഡിക്കൽ രേഖകൾ നിയമവിരുദ്ധമായി നേടിയതോടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമായി.
രണ്ട് കേസുകളും തീർപ്പാക്കിയതിനുശേഷം അവൾക്ക് ഊബറിൽനിന്ന് വലിയൊരു തുക നഷ്ടപരിഹാരം ലഭിച്ചു – തുക എത്രയാണെന്ന് ഒരിക്കലും പരസ്യമാക്കിയില്ല.
ദി ഗാർഡിയൻ നേടിയ ഊബർ ഫയലുകൾ, ഈ അന്വേഷണത്തിനായി ഇന്ത്യൻ എക്‌സ്പ്രസ് പങ്കാളികളായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമായി പങ്കിട്ടു. പീഡന കേസിനെ ചൊല്ല കമ്പനിക്കുള്ളിൽ നടന്ന ഒച്ചപ്പാടുകളും അതിനുശേഷമുള്ള നഷ്ട കണക്കുകളും ഇത് വെളിപ്പെടുത്തുന്നു.
തൊഴിൽ, ലൈംഗിക പീഡന കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രമുഖ നിയമ സ്ഥാപനമായ വിഗ്‌ഡോർ എൽഎൽപി കാലിഫോർണിയയിൽ ഊബറിനെതിരെ കേസ് ഫയൽ ചെയ്തു. നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും വെളിപ്പെടുത്താനാകില്ലെന്ന് രണ്ട് കേസുകളും കൈകാര്യം ചെയ്ത സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായ ജെന്നെ എം.ക്രിസ്റ്റൻസൻ ദി ഇന്ത്യൻ എക്സ്പ്രസിനോടായി പറഞ്ഞു,
“രഹസ്യ സ്വഭാവമുള്ള ചില കാര്യങ്ങൾ കാലം കഴിഞ്ഞാലും വെളിപ്പെടുത്താനാവില്ല, 2015, 2017 പോലെ, ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല,” അവർ മറുപടി നൽകി. “എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, പിന്നീട് നിരവധി ഇരകൾക്ക് വേണ്ടി ഞങ്ങൾ ഊബറിനെതിരെ കേസുകൾ ഫയൽ ചെയ്തുവെന്നതാണ്.”
വിഗ്‌ഡോർ എൽഎൽപി ഫയൽ ചെയ്‌ത യഥാർത്ഥ കേസ് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് വേണ്ടിയാണെങ്കിൽ, രണ്ടാമത്തേതിൽ ഊബർ സിഇഒ ട്രാവിസ് കലാനിക്കിനെയും കമ്പനിയുടെ ഏഷ്യാ വൈസ് പ്രസിഡന്റായിരുന്ന എറിക് അലക്‌സാണ്ടറെയും പ്രതികളാക്കി. പീഡനത്തിനു ശേഷം അവളെ പരിശോധിച്ച ഡോക്ടർമാർ തയ്യാറാക്കിയ ഇരയുടെ സ്വകാര്യ മെഡിക്കൽ രേഖകൾ “നിയമവിരുദ്ധമായി” നേടിയെടുക്കാൻ അലക്‌സാണ്ടർ ന്യൂഡൽഹിയിലേക്ക് പോയതെങ്ങനെയെന്ന് അതിൽ വിശദമാക്കിയിരുന്നു.
ഊബറിനെതിരായ കേസിൽ അഭിഭാഷകർ ഇതിനെ “അതിശയകരമായ” സ്വകാര്യതയുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ചു. ഊബർ ആസ്ഥാനത്ത് തിരിച്ചെത്തിയ അലക്സാണ്ടർ ഇരയുടെ മെഡിക്കൽ രേഖകൾ കലാനിക്കിനും മറ്റ് ഉന്നത ഊബർ എക്സിക്യൂട്ടീവുകൾക്കും കാണിച്ചു. ടെക്‌നോളജി ന്യൂസ് ആൻഡ് അനാലിസിസ് വെബ്‌സൈറ്റായ റെക്കോഡ് അത് കണ്ടെത്തുന്നതിന് മുമ്പ് അവളുടെ മെഡിക്കൽ ഫയൽ ഒരു വർഷം മുഴുവൻ ഊബർ ആസ്ഥാനത്ത് ഉണ്ടായിരുന്നു, പിന്നീട് അലക്സാണ്ടർ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായി. രണ്ടാഴ്ചയ്ക്കുശേഷം, 2017 ജൂൺ 21-ന് കലാനിക്കിനും ഊബറിൽനിന്നും പുറത്തു പോകേണ്ടി വന്നു.
2018 മാർച്ചിൽ ഊബറിനെതിരെ വിഗ്‌ഡോർ എൽഎൽപി ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ സ്യൂട്ട് യുഎസിലെ 11 സ്ത്രീകൾക്കെതിരായ ബലാത്സംഗം/ലൈംഗിക ആക്രമണത്തിന്റെ വിശദാംശങ്ങൾ നൽകി.
2014 ഡിസംബർ 5-ന് രാത്രി പീഡനം നടന്ന് ദിവസങ്ങൾക്ക് ശേഷം, താൻ “ഉറങ്ങാൻ ബുദ്ധിമുട്ട്” നേരിട്ടെന്നും വിചിത്രമായ സ്വപ്‌നങ്ങൾ കണ്ടുവെന്നും, ഇന്ത്യ വിട്ടുപോകാനുള്ള ആഗ്രഹം തോന്നിയെന്നും, ഇവിടെ താൻ സുരക്ഷിതയല്ലെന്നും യുവതി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ സംഭവത്തിനുശേഷം ഡൽഹിയിലെ വീട്ടിൽ നിന്ന് യുവതിയുടെ കുടുംബം താമസം മാറി. “ഈ സംഭവത്തിൽ നിന്ന് മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞു, ” അവളുടെ പിതാവ് പറഞ്ഞു. വിവാഹത്തെത്തുടർന്ന് വിദേശത്തേക്ക് പോയ മകളുമായി താൻ മിക്കവാറും എല്ലാ ദിവസവും സംസാരിക്കാറുണ്ടെന്ന് അവളുടെ പിതാവ് പറഞ്ഞു.
“അവൾക്ക് ഇനി ആ സ്വപ്നങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ല,” അച്ഛൻ പറഞ്ഞു. “ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അവൾ ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ്, ഞങ്ങൾ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. അവൾ മാതൃത്വം ആസ്വദിക്കുന്നതിലും ഇതിൽ നിന്നെല്ലാം അകന്നു നിൽക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്.