ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായി. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥനെയും ഡ്രൈവറെയുമാണ് കാണാതായത്. ഇന്ത്യൻ ഹൈക്കമ്മീഷൻ പാകിസ്ഥാൻ അധികൃതരോട് ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തിയതിന്റെ പേരിൽ ഇന്ത്യ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയയ്ക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നീ രണ്ട് ഉദ്യോഗസ്ഥരെയായിരുന്നു ഡൽഹി പോലീസ് പിടികൂടിയത്. ഒരു ഇന്ത്യന്‍ പൗരനില്‍ നിന്നും പണം നല്‍കി രാജ്യത്തിന്‌റെ സുരക്ഷ സംബന്ധമായ തന്ത്രപ്രധാനമായ രേഖകൾ വാങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
Read More: ചാരപ്പണി; രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ
“ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് അവർ ആദ്യം അവകാശപ്പെട്ടു. അവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. പിന്നീട് ചോദ്യം ചെയ്യലിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരാണെന്നും ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ചതായും അവർ സമ്മതിച്ചു,” എന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
നാലുവർഷത്തിനുശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവം നടക്കുന്നത്. ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണർമാരെ തിരിച്ചുവിളിച്ചിരുന്നു. നിലവിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണർമാരാണ് കമ്മിഷന്റെ ചുമതല വഹിക്കുന്നത്.
Read in English: Two members of Indian High Commission staff in Pakistan go missing