ന്യൂയോർക്ക്: സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും പ്രഖ്യാപിച്ച് ട്വിറ്റര്‍. ലോക്ക്ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം അനിശ്ചിതമായി തുടരുമെന്നാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
“വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായി,” ട്വിറ്റര്‍ വക്താവ് പറഞ്ഞു.
“ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും.”
Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 കോവിഡ് കേസുകൾ
ഓഫീസ് വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. ജീവനക്കാർ തിരിച്ചെത്തുന്നതിനനുസരിച്ച് അവരുടെ സൗകര്യം കൂടി നോക്കിയായിരിക്കും ഓഫീസ് തുറക്കുക എന്നും അത് സെപ്റ്റംബറിന് മുൻപ് ഉണ്ടാകില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.
ഗൂഗിളും ഫെയ്‌സ്ബുക്കും മിക്ക ജീവനക്കാര്‍ക്കും വര്‍ഷാവസാനം വരെ ടെലിവര്‍ക്ക് അനുവദിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം.