ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ജീവൻ നഷ്ടമായവരുടെ എണ്ണം 11,224 ആയി. തുർക്കിയിൽ 8,754 പേരും സിറിയയിൽ 2,470 പേരും മരിച്ചു. അതിനിടെ, ദുരന്തത്തെത്തുടർന്ന സാഹചര്യത്തെ നേരിടുന്നതിൽ അധികൃതരുടെ മന്ദഗതിയിലുള്ളതും അപര്യാപ്തവുമായ പ്രതികരണത്തിനെതിരെ തുർക്കിയിലെ ഭൂകമ്പബാധിത നഗരങ്ങളിൽ ജനരോഷം വർധിച്ചു.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ മരണസംഖ്യ കുത്തനെ ഉയരാനുള്ള സാധ്യതകളുണ്ടെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍) അറിയിച്ചു. ആയിരക്കണക്കിന് കുട്ടികള്‍ മരിച്ചതായാണ് നിഗമനം.
തുർക്കിയിൽ പ്രസിഡന്റ് തയിപ് എർദോഗൻ 10 പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അധികൃതരുടെ ഇടപെടലുകള്‍ക്കു നേരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. 1999-ന് ശേഷം രാജ്യം സാക്ഷിയായ ഏറ്റവും വലിയ ദുരന്തത്തിനോട് മന്ദഗതിയിലുള്ള സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് വിമര്‍ശനം.
തിങ്കളാഴ്ചയുണ്ടായ ആദ്യ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു. പിന്നാലെ 7.6, 6 എന്നീ തീവ്രതകളിലും ഭൂചലനം സംഭവിച്ചതോടെ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്. ആശുപത്രികള്‍, സ്കൂളുകള്‍, ഫ്ലാറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പതിനായിരക്കണക്കിന് പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി നിരവധിയാളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
പ്രതികൂല കാലവസ്ഥയും തകര്‍ന്ന റോഡുകളും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പല മേഖലകളിലേക്ക് എത്താന്‍ കഴിയില്ലെന്നും വിവരമുണ്ട്. ചില പ്രദേശങ്ങളില്‍ ഇന്ധനവും വൈദ്യുതിയും പോലും ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
12 വര്‍ഷമായ ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി തുടരുന്നത്.