/indian-express-malayalam/media/media_files/uploads/2017/08/gurmeet-ramMSG-3-Puri-Family-Picture-Hai-Gurmeet-Ram-Rahim-Singh.jpg)
സിർസ: അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തിൽ പരിശോധന തുടരുന്നു. പരിശോധനയിൽ രണ്ട് രഹസ്യ തുരങ്കങ്ങളും അനധികൃത പടക്ക ഫാക്ടറിയും കണ്ടെത്തി. തുരങ്കങ്ങളിലൊരെണ്ണം ഗുർമീതിന്റെ സ്വകാര്യ വിശ്രമ കേന്ദ്രത്തിൽ നിന്ന് സന്യാസിനിമാരുടെ താമസ സ്ഥലത്തേക്കുള്ളതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്ക് തുറക്കുന്നതാണ്.
അത്യാവശ്യ ഘട്ടങ്ങളിൽ ഗുർമീതിനും അനുചരൻമാർക്കും രക്ഷപ്പെടാൻ നിർമിച്ചതാണ് ഇതെന്ന് കരുതുന്നു. രണ്ടാമത്തെ ടണൽ ഫൈബർ കൊണ്ട് നിർമിച്ചതാണ്. ഇത് മുഴുവൻ ചെളി നിറഞ്ഞതാണെന്നും പബ്ളിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. 80 പെട്ടി സ്ഫോടക വസ്തു ശേഖരം ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫാക്ടറി കണ്ടെത്തിയത്. രണ്ടാം ദിവസവും പൊലീസ് പരിശോധന തുടരുകയാണ്.
അതേസമയം, പടക്കങ്ങൾ നിർമിക്കുന്നതിനായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണ് ദേര സച്ചാ പ്രവര്‍ത്തകരുടെ വിശദീകരണം. സ്ഫോടക വസ്തുക്കളുടെ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് വ്യക്തമാക്കി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ദേരാ സച്ചാ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. 800 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ആശ്രമത്തിൽനിന്നു പ്ലാസ്റ്റിക് നാണയങ്ങൾ, ഹാർഡ് ഡിസ്ക്, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി നിരവധി വസ്തുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
അനുയായികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തേക്കാണ് ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ സിബിഐ കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ തന്നെ പഞ്ചാബിലും ഹരിയാനയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ദേര സച്ചാ സൗദ ആശ്രമങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.