/indian-express-malayalam/media/media_files/pKrAXJAoGFWIvApCmhOO.jpg)
ഫോട്ടോ: Express photo by Chitral Khambhati
ഉത്തരകാശി: നിർമ്മാണത്തിലിരിക്കെ തകർന്നുവീണ സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. അപകടം നടന്ന് 17 ദിവസത്തിനിപ്പുറമാണ് മുഴുവൻ തൊഴിലാളികളെയും ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത്. നിരവധി തവണ ഓഗർ മെഷീൻ കേടായതാണ് രക്ഷാപ്രവർത്തനം ഇത്രയധികം വൈകാൻ കാരണം.
ദീർഘനാളത്തെ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് 57 മീറ്റർ നീളത്തിൽ സമാന്തരമായി തുരങ്കം തുരന്ന് തൊഴിലാളികളെ പുറത്തെത്തിച്ചത്. 41 തൊഴിലാളികളെയും നീളത്തിലുള്ള സ്ട്രെച്ചറിൽ കിടത്തി പൈപ്പിനുള്ളിലൂടെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. ആംബുലൻസ് ടണലിനുള്ളിലേക്ക് കയറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ നേതൃത്വത്തിൽ ആവേശകരമായ വരവേൽപ്പാണ് തൊഴിലാളികൾക്ക് ഒരുക്കിയത്. ഹാരാർപ്പണം നടത്തിയാണ് മുഖ്യമന്ത്രി തൊഴിലാളികളെ പുനർജന്മത്തിലേക്ക് സ്വാഗതം ചെയ്തത്.
നവംബർ 12നാണ് നിർമ്മാണം നടക്കുകയായിരുന്ന ടണൽ തകർന്ന് 41 ജീവനക്കാർ അകത്ത് കുടുങ്ങിപ്പോയത്. ഡൽഹിയിൽ നിന്നെത്തിച്ച 6 വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ റാറ്റ് ഹോൾ മൈനിങ്ങ് രീതിയിലൂടെയാണ് അവസാനവട്ട ഡ്രില്ലിങ്ങ് പൂർത്തിയാക്കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൈപ്പിനുള്ളിലൂടെ നുഴഞ്ഞുകയറി അവസാനത്തെ 12 മീറ്റർ തുരങ്കം കൈകൊണ്ട് തുരന്നെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.