ന്യൂഡൽഹി: മുത്തലാഖ് നിയമത്തിനായുളള ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കൊണ്ടുളള ഓർഡിനൻസിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതോടെ ഈ കേസിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകുന്നതാണ് ഓർഡിനൻസ്.
മുത്തലാഖ് നിമയമാക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടിരുന്നു. ലോക്സഭയിൽ വിജയിച്ചുവെങ്കിലും രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇത് നിയമമാക്കാൻ സാധിക്കാതെ പോവുകയായിരുന്നു. തുടർന്നാണ് കേന്ദ്ര മന്ത്രിസഭ ഈ വിഷയത്തിൽ ഓർഡിനൻസ് പാസ്സാക്കിയത്.
രാജ്യസഭ തളളിക്കളഞ്ഞ ബില്ലാണ് ഓർഡിൻസായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. മുത്തലാഖ് ക്രിമനൽ കുറ്റമാക്കി കൊണ്ടുവന്ന ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു.
ലോക്സഭയിൽ പാസായ ബില്ലിന് രാജ്യസഭയിലെത്തിയപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെ സർക്കാർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് ബിൽ സെലക്ടട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. തുടർന്നാണ് രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടിരുന്നത്.
മുത്തലാഖിനെതിരെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പിഴയും തടവും ഉൾപ്പടെയുളള പുതിയ നിയമത്തിനായി ബിൽ കൊണ്ടുവന്നത്. എന്നാൽ ഈ ബില്ലിലെ ചില വ്യവസ്ഥകൾ സംബന്ധിച്ച് പ്രതിപക്ഷം ഭേദഗതി ഉന്നയിച്ചു. ഭരണപക്ഷം അതിന് തയ്യാറായില്ല. തുടർന്നാണ് രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടത്.