Top News Highlights: മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മറികടക്കുമെന്ന് എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. “ഞാന്‍ ഇത്തരം നിരവധി സാഹചര്യങ്ങള്‍ കണ്ടിട്ടുണ്ട്. ഉദ്ധവ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും”, പവാര്‍ പറഞ്ഞു.
നേരത്തെ ശിവസേനയ്‌ക്കൊപ്പം തന്റെ പാർട്ടി നിൽക്കുമെന്ന് ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ പറഞ്ഞിരുന്നു. “ഞങ്ങൾ അവസാനം വരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നിൽക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
വിമത എംഎല്‍എമാര്‍ അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ തിരിച്ചെത്തിയാൽ കോൺഗ്രസുമായും എൻസിപിയുമായും ഉള്ള സഖ്യം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
നിങ്ങൾ ശിവസേന വിടാന്‍ തയാറാകുന്നിമില്ല, നിങ്ങളുടെ പ്രശ്‌നം സർക്കാരുമായി ആണെങ്കിൽ ഞങ്ങൾ സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാൻ തയ്യാറാണ്. എന്നാൽ ആദ്യം തിരിച്ചുവരാനുള്ള ധൈര്യം കാണിക്കുക, നിങ്ങളുടെ ആവശ്യങ്ങൾ ഉദ്ധവ് താക്കറെയെ അറിയിക്കുക. നിങ്ങൾ അടുത്ത 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ അത് പരിഗണിക്കും, റാവത്ത് വ്യക്തമാക്കി.
അഭയ കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം. 5 ലക്ഷം ബോണ്ടും, പ്രതികൾ 6 മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും സി.ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സ്വപ്നയെ ഇ.ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിക്കു പിന്നിലെ ഗൂഢാലോചന കേസിൽ സാക്ഷിയായ സരിത എസ്.നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്.
ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും നഴ്സിനും എതിരെ ആക്രമണം നടന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ആക്രമണം ഉണ്ടാകുമെന്ന ആശങ്ക മൂലം ഡോക്ടർമാരും നഴ്സുമാരും സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫർസീൻ മജീദ്, ആർ കെ. നവീൻ, സുജിത് നാരായണൻ എന്നിവർക്കാണ് ജസ്റ്റീസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്. സംഭവത്തിൻ്റേതായി പുറത്തു വന്ന ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തി വച്ചിട്ടില്ലെന്നും മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കെ റെയില്‍. സാമൂഹിക ആഘാത പഠനം നടക്കുകയാണ്, കല്ലിടാത്ത സ്ഥലങ്ങളില്‍ ജിയോ മാപ്പു വഴി പഠനം നടത്തും, കെ റെയില്‍ എംഡി വി. അജിത്കുമാര്‍ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ആണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. എറണാകുളം പൊലീസ് ക്ലബിലിണ് ചോദ്യം ചെയ്യൽ. കേസിൽ സ്വപ്നയും, പി.സി.ജോർജും ആണ് മറ്റു പ്രതികൾ.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് മഴ ലഭിക്കുക. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
അഭയ കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം. 5 ലക്ഷം ബോണ്ടും, പ്രതികൾ 6 മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സഭയം പ്രക്ഷുബ്ധമാക്കും. ചോദ്യങ്ങൾക്കപ്പുറം അടിയന്തിരപ്രമേയമായും സബ് മിഷനുമായും സ്വർണ്ണക്കടത്ത് വരും
കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു. എറണാകുളം ജില്ലയില്‍ ഈ മാസം ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 143 പേർക്കാണ്. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിൽസ തേടി.
സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സ്വപ്നയെ ഇ.ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.