scorecardresearch
Latest News

Top News Highlights: ‘ന്യായീകരിക്കാനില്ല’; എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്‍

എംഎം മണിയുടെ തല ചിമ്പാന്‍സിയുടെ ശരീരത്തോടെ ചേര്‍ത്തു മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കവെയായിരുന്നു സുധാകരന്റെ പരാമര്‍ശം ഉണ്ടായത്

Top News Highlights: ‘ന്യായീകരിക്കാനില്ല’; എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്‍

Top News Highlights: എം എം മണി എംഎല്‍എയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. “പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചിന്തിക്കാതെ പറഞ്ഞതാണ്. തെറ്റിനെ തെറ്റായി കാണുന്നു. ന്യായീകരിക്കാനില്ല,” സുധാകരന്‍ പറഞ്ഞു. എംഎം മണിയുടെ തല ചിമ്പാന്‍സിയുടെ ശരീരത്തോടെ ചേര്‍ത്തു മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കവെയായിരുന്നു സുധാകരന്റെ പരാമര്‍ശം ഉണ്ടായത്. മണിയുടേതും ചിമ്പാന്‍സിയുടേയും മുഖം ഒന്ന്, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

മണിയുടെ ചിത്രം ചിമ്പാൻസിയോട് ചേർത്തുവച്ച് അധിക്ഷേപിച്ച് മഹിളാകോൺഗ്രസ്

മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി എംഎൽഎക്കെതിരെ അധിക്ഷേപവുമായി മഹിളാകോൺഗ്രസ്. ഇന്ന് രാവിലെ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ചിമ്പാൻസിയോട് മണിയുടെ മുഖം ചേർത്തായിരുന്നു അധിക്ഷേപം. ചിമ്പൻസിയുടെ ചിത്രത്തിൽ മണിയുടെ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. ഇതിനു പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. പ്രതിഷേധത്തിനിടെ മണിക്കെതിരെ മോശ പരാമർശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ ചിത്രം നീക്കം ചെയ്തു. പിന്നാലെ തിരുവനന്തപുരം മഹിളാ കോൺഗ്രസ് കമ്മിറ്റി സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.

ഇത് കൗരവസഭയല്ല, മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് സതീശൻ

കെ കെ രാമയ്‌ക്കെതിരായ എം എം മണിയുടെ മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാമർശം അദ്ദേഹം പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ സ്പീക്കർ ഇടപെട്ട് അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാണോ ഇത്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ലേയെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാവിലെ സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

Live Updates
21:42 (IST) 18 Jul 2022
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്, കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 100 ശതമാനം

പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്. 771 എംപിമാരും 4,025 എംഎല്‍എമാരും ഉള്‍പ്പെടെ യോഗ്യരായ 4,796 വോട്ടര്‍മാരില്‍ 99 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു. 21നാണു വോട്ടെണ്ണല്‍.

പാര്‍ലമെന്റ് ഹൗസും സംസ്ഥാന നിയമസഭകളും ഉള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. പാര്‍ലമെന്റ് ഹൗസില്‍ 98.90 ശതമാനം പോളിങ് രേഖപ്പെടുത്തി. പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയ 727 എംപിമാരും ഒമ്പത് എംഎല്‍എമാരും അടങ്ങുന്ന 736 പേര്‍ക്കാണു പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. ഇവരില്‍ 728 പേര്‍ക്ക് (719 എംപിമാരും ഒമ്പത് എംഎല്‍എമാരും) വോട്ട് ചെയ്തു.

20:21 (IST) 18 Jul 2022
ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

എം എം മണി എംഎല്‍എയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. “പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചിന്തിക്കാതെ പറഞ്ഞതാണ്. തെറ്റിനെ തെറ്റായി കാണുന്നു. ന്യായീകരിക്കാനില്ല,” സുധാകരന്‍ പറഞ്ഞു. എംഎം മണിയുടെ തല ചിമ്പാന്‍സിയുടെ ശരീരത്തോടെ ചേര്‍ത്തു മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കവെയായിരുന്നു സുധാകരന്റെ പരാമര്‍ശം ഉണ്ടായത്. മണിയുടേതും ചിമ്പാന്‍സിയുടേയും മുഖം ഒന്ന്, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

19:13 (IST) 18 Jul 2022
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി; ബുധനാഴ്ച വരെ സമയം

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാനുള്ള സമയം ഹൈക്കോടതി നീട്ടി. ബുധനാഴ്ച പത്തര വരെ അപേക്ഷ സ്വീകരിക്കാൻ ഹയർ സെക്കന്‍ഡറി ഡയറക്ടർക്ക് കോടതി നിർദേശം നൽകി. സിബിഎസ്ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തിൽ പ്രവേശന നടപടി നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് രാജ വിജയരാഘവൻ്റെ ഉത്തരവ്.

18:48 (IST) 18 Jul 2022
‘കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടും’

ഇന്‍ഡിഗൊ വിമാനത്തിലെ യാത്രവിലക്കിന് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 'ഇന്‍ഡിഗൊ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്. ഇനി അവരുടെ വിമാനത്തില്‍ പോകില്ലെന്ന് തീരുമാനിച്ചു. വിമാനത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചയാളുകള്‍ക്ക് വിലക്കും, ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതെല്ലാം തെറ്റായ തീരുമാനമാണ്. കെ റെയില്‍ വന്നാല്‍ സൗകര്യം കൂടും, ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടും,' ജയരാജന്‍ വ്യക്തമാക്കി.

18:04 (IST) 18 Jul 2022
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായി

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

17:00 (IST) 18 Jul 2022
മങ്കിപോക്‌സ് രോഗനിര്‍ണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എന്‍ഐവി പൂനയില്‍ നിന്നും ആലപ്പുഴ എന്‍ഐവിയില്‍ ടെസ്റ്റ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. 3 ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

16:31 (IST) 18 Jul 2022
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 22നകം സമര്‍പ്പിക്കണം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി 22 വരെ സമയമനുവദിച്ചു. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ നേര്‍പകര്‍പ്പും മിറര്‍ ഇമേജും അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണു കോടതി സമയം അനുവദിച്ചത്. കൂടുതല്‍ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

15:40 (IST) 18 Jul 2022
ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

15:21 (IST) 18 Jul 2022
ന്യൂനമർദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമഴ സാധ്യത

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുനമർദ്ദമായി മാറി. വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി

അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15:11 (IST) 18 Jul 2022
മണിയുടെ ചിത്രം ചിമ്പാൻസിയോട് ചേർത്തുവച്ച് അധിക്ഷേപിച്ച് മഹിളാകോൺഗ്രസ്; പിന്നാലെ സുധാകരനും

മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി എംഎൽഎക്കെതിരെ അധിക്ഷേപവുമായി മഹിളാകോൺഗ്രസ്. ഇന്ന് രാവിലെ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ചിമ്പാൻസിയോട് മണിയുടെ മുഖം ചേർത്തായിരുന്നു അധിക്ഷേപം. ചിമ്പൻസിയുടെ ചിത്രത്തിൽ മണിയുടെ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. ഇതിനു പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. പ്രതിഷേധത്തിനിടെ മണിക്കെതിരെ മോശ പരാമർശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ ചിത്രം നീക്കം ചെയ്തു. പിന്നാലെ തിരുവനന്തപുരം മഹിളാ കോൺഗ്രസ് കമ്മിറ്റി സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.

എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും അധിക്ഷേപം നടത്തി. ‘അങ്ങനെത്തന്നെയല്ലേ മുഖം’ എന്നായിരുന്നുസുധാകരൻ പറഞ്ഞത്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു.

14:35 (IST) 18 Jul 2022
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി

കൊല്ലത്ത് നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിച്ചതായി പരാതി. ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡി വൈ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

13:37 (IST) 18 Jul 2022
ഭിന്നശേഷികാർക്ക് ജോലി സംവരണം

2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ ഉറപ്പാക്കിയിട്ടുള്ള ജോലി സംവരണം ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പാക്കുന്നതിലേക്ക് നടപടികൾ സ്വീകരിച്ച് സർക്കാർ. സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംങും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തസ്തികകളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www. sjd.kerala.gov.in , https: //www. nish.ac.in/ എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉളള ഏതഭിപ്രായവും rpnish @nish.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയിലായോ, RPWD Project , National Institute of Speech and Hearing (NISH), Sreekaryam P.O. , Trivandrum – 695017 എന്ന വിലാസത്തില്‍ തപാലായോ 24.07.2022 വെകുന്നേരം അഞ്ച് മണി വരെ അറിയിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശിപാര്‍ശകള്‍ പരിഗണിക്കുന്നതല്ല.

12:50 (IST) 18 Jul 2022
ഇത് കൗരവസഭയല്ല, മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് സതീശൻ

കെ കെ രാമയ്‌ക്കെതിരായ എം എം മണിയുടെ മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാമർശം അദ്ദേഹം പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ സ്പീക്കർ ഇടപെട്ട് അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാണോ ഇത്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ലേയെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാവിലെ സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

12:11 (IST) 18 Jul 2022
വിമാനത്തിലെ പ്രതിഷേധം: ശബരീനാഥന് പൊലീസ് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന് പൊലീസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശംഖുമുഖം അസി. കമ്മിഷണറാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആസൂത്രണം ചെയ്തത് ശബരിനാഥൻ ആണെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ശബരീനാഥനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ടിക്കറ്റ് എടുത്ത് നൽകിയ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

12:10 (IST) 18 Jul 2022
‘യാത്രാവിലക്ക് നിയമവിരുദ്ധം, ഇൻഡിഗോയിൽ ഇനി കയറില്ല’: ഇ പി ജയരാജൻ

തനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോയുടെ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്നും ഇനി താനും കുടുംബവും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇതിനേക്കാൾ മാന്യമായ കമ്പനികൾ വേറെയുമുണ്ട്. നടന്ന് പോയാൽ പോലും താൻ ഇൻഡിഗോയിൽ കയറില്ലെന്ന് ജയരാജൻ പറഞ്ഞു.

വിമാനത്തിൽ യാത്ര ചെയ്യാൻ വന്ന ക്രിമിനലുകളെ തടയാൻ ഇൻഡിഗോ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവും ജയരാജൻ നടത്തി. മാന്യതയുള്ള കമ്പനിയാണെങ്കിൽ തനിക്ക് പുരസ്‌കാരം നൽകുകയാണ് വേണ്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ജയരാജന്റെ പ്രതികരണം. കൂടുതൽ വായിക്കാം.

10:41 (IST) 18 Jul 2022
കിഫ്ബിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയപ്രേരിതം, നോട്ടീസ് കിട്ടിയില്ല: തോമസ് ഐസക്ക്

കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് കിട്ടിയിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അസാധ്യമെന്ന് കരുതിയ കാര്യങ്ങളാണ് കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നത്. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ടെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

09:41 (IST) 18 Jul 2022
വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്ക്, യൂത്ത് കോൺഗ്രസുകർക്ക് രണ്ടാഴ്ച

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്ക്. ഇൻഡിഗോ വിമാനകമ്പനിയാണ് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക്.

09:24 (IST) 18 Jul 2022
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റനിൽ വിക്രമസിംഗെ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്ന ശ്രീലങ്കയിൽ ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിലവിലെ സാമൂഹിക അശാന്തിയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, സാമൂഹിക സുരക്ഷയും പൊതുക്രമവും നിലനിർത്തുന്നതിനും ആവശ്യ വസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കുന്നതിനും ഇപ്പോൾ ഇത് അത്യാവശ്യമാണെന്ന് വിജ്ഞാപനത്തിൽ പ്രസിഡന്റ് പറഞ്ഞു. കൂടുതൽ വായിക്കാം.

08:53 (IST) 18 Jul 2022
പാലുല്പന്നങ്ങൾക്ക് വിലകൂടും

പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് ഇന്നുമുതൽ വിലകൂടും. ഇവയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതിനെ തുടർന്നാണിത്. ഫ്രോസൺ അല്ലാത്ത പ്രീ പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര, പപ്പടം, പാക്കറ്റിൽ എത്തുന്ന ഗോതമ്പ് എന്നിവയ്ക്കും ഇന്നുമുതൽ വില വർധിക്കും. നേരത്തെ ബ്രാൻഡഡായി വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരുന്നു നികുതി ഉണ്ടായിരുന്നത്.

08:53 (IST) 18 Jul 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിലും മഴ പ്രതീക്ഷിക്കാം. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

08:52 (IST) 18 Jul 2022
ഇടുക്കി സത്രം എയർ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിച്ചിലിൽ തകർന്നു

ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പ് റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനു വേണ്ടി നിർമിക്കുന്ന എയർ സ്ട്രിപ്പാണിത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. ഇതോടെ ഇവിടെ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയിൽ ആയിരിക്കുകയാണ്.

Web Title: Top news live updates 18 july 2022 kerala