Top News Highlights: ഭരണഘടനാ വിമര്‍ശനത്തിന് പിന്നാലെ രാജവച്ച മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു.വി.അബ്ദുൾ റഹ്മാന് ഫിറഷീസ്, ഹാർബർ എൻജിനിയറിംഗ്, ഹാർബർ യൂണിവേഴ്സിറ്റി എന്നിവ നൽകി. വി എൻ വാസവന് സിനിമ,സാംസ്കാരിക വകുപ്പും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനുമാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.
നേരത്തെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. ഇന്ന് രാവിലെയാണ് നാര നഗരത്തിൽ ഒരു പൊതുപരിപാടിക്കിടെ ഒരാൾ ആബെയ്ക്ക് നേരെ വെടിയുതിർത്തത്. ജപ്പാൻ മാധ്യമങ്ങൾ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിക്ക് നേരെ വെടിയുതിർത്തത് നാരാ നഗരത്തിലെ തന്നെ താമസക്കാരനായ തെത്സുയ യമഗാമി എന്ന നാല്പത്തൊന്നുകാരനാണെന്ന് റിപ്പോർട്ട്.
ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ (ഇന്ത്യൻ സമയം 8.29 ന്) ആണ് സംഭവം നടന്നത്. രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച ആബെ, വിട്ടുമാറാത്ത അസുഖത്തെത്തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. അതിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ജപ്പാന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2006, 2014, 2015, 2017 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. മറ്റ് നിയമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ശ്രവണ വൈകല്യമുള്ളവർ ,ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ആർ പി ഡബ്ല്യു ഡി ആക്ട് 2016 ന്റെ അന്തസത്ത ഉൾക്കൊണ്ട് ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക.
ഭരണഘടനാ വിമര്‍ശനത്തിന് പിന്നാലെ രാജവച്ച മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു.വി.അബ്ദുൾ റഹ്മാന് ഫിറഷീസ്, ഹാർബർ എൻജിനിയറിംഗ്, ഹാർബർ യൂണിവേഴ്സിറ്റി എന്നിവ നൽകി. വി എൻ വാസവന് സിനിമ,സാംസ്കാരിക വകുപ്പും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനുമാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത് രവിയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്. അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നാണ് പരാതി. സ്വഭാവ വൈകല്യത്തിന് ആറ് വർഷമായി ചികിൽസയിലാണന്നും തുടർച്ചയായ മരുന്നുപയോഗം മാനവീകാരോഗ്യത്തെ ബാധിച്ചെന്നും ഹർജിയിൽ പറയുന്നു. അന്വേഷണം പൂർത്തിയായെന്നും വ്യവസ്ഥകൾ അംഗീകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും ബോധിപ്പിച്ചു. ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിടി ഉഷ ഭാരതത്തിന് നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്ട്ര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവർ. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയായ രണ്ട് പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. പങ്കാളികൾ തമ്മിലുള്ള ബന്ധം വിവാഹത്തിൽ കലാശിച്ചില്ലങ്കിലും ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടങ്കിൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ നവനീത് എൻ നാഥിന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം
വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. ഇന്ന് രാവിലെയാണ് നാര നഗരത്തിൽ ഒരു പൊതുപരിപാടിക്കിടെ ഒരാൾ ആബെയ്ക്ക് നേരെ വെടിയുതിർത്തത്. ജപ്പാൻ മാധ്യമങ്ങൾ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്താം തീയതി വരെയും കർണാടക 12 വരെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും.
തെക്കു മഹാരാഷ്ട്രാ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തിനിലനിൽക്കുന്നതും തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണം.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ രക്ഷിക്കാൻ ഡോക്ടർമാർ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ആക്രമണം പ്രകൃതവും നീചവും അനുവദിക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
2018-ൽ ഷെയർ ചെയ്ത ട്വീറ്റിന്റെ പേരിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കുറച്ചു ദിവസത്തേക്കാണ് ജാമ്യം നൽകിയിരിക്കുന്നത്.
സുബൈറിനെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന് സുബൈറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. “ഈ കേസിന്റെ അടിസ്ഥാനം ഒരു ട്വീറ്റാണ്. ഞങ്ങൾ നടപടികൾ റദ്ദാക്കാൻ ആവശ്യപ്പെടുന്നു, പൊലീസിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇപ്പോൾ അപ്രസക്തമാണ്. ഒരു കേസും എടുത്തിട്ടില്ല, നടപടികൾ റദ്ദാക്കേണ്ടതുണ്ട്, ”അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞു.
അതേസമയം, സുബൈർ വസ്തുതകളെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, തന്റെ ജാമ്യാപേക്ഷ ഇന്നലെ സിതുവാപൂർ കോടതി തള്ളിയതായി മാധ്യമപ്രവർത്തകന്റെ ഹർജിയിൽ പരാമർശിച്ചിട്ടില്ലെന്ന് ആരോപിച്ചു. സീതാപൂർ പൊലീസ് മാധ്യമപ്രവർത്തകനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നതായി ഹർജിയിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഗോൺസാൽവസ് സുപ്രീം കോടതിയെ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെയുടെ സമർപ്പിച്ച പുതിയ ഹർജിസുപ്രീം ജൂലൈ 11 ന് പരിഗണിക്കും. ജൂലൈ 11 ന് വാദം കേൾക്കാൻ വരുന്ന മറ്റ് ഹർജികൾക്കൊപ്പം പുതിയ ഹർജിയും ലിസ്റ്റുചെയ്യാൻ തങ്ങൾ ആവശ്യപ്പെടുകയാണെന്ന് ശിവസേന നേതാവ് സുഭാഷ് ദേശായിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു.
ഏകനാഥ് ഷിൻഡെയുടെ നോമിനിയെ പാർട്ടിയുടെ ചീഫ് വിപ്പായി അംഗീകരിച്ച മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താക്കറെ സുപ്രീം കോടതിയെ സമീപിച്ചതിന്പിന്നാലെയാണ് ഇത്.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവച്ചത് നാരാ സിറ്റിയിലെ താമസക്കാരനായ തെത്സുയ യമഗാമി എന്ന നാല്പത്തൊന്നുകാരനാണെന്ന് റിപ്പോർട്ട്. ഇയാൾ പ്രതിരോധസേനയിലെ മുൻ അംഗമാണെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവച്ച ശേഷം ഇയാൾ രക്ഷപെടാൻ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഷിൻസോ ആബെയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. “എന്റെ പ്രിയ സുഹൃത്ത് ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ അഗാധമായ വിഷമമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട്.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കനത്ത മഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഒരു പെൺകുട്ടിയെ ജീവനോടെ രക്ഷിച്ചു. മറ്റു ഒമ്പത് പേരിൽ നാല് പേരുടെ മൃതദേഹം പുരത്തെടുത്തു. ബാക്കി അഞ്ചു പേരുടെ മൃതദേഹം കാറിനുള്ളിലാണ്.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച രാവിലെയാണ് വെടിയേറ്റത്. ജപ്പാനിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാര നഗരത്തിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് 67 കാരനായ ആബെയ്ക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. വീഡിയോ കാണാം.
ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ ആദ്യമായാണ് സിബിഐ സ്വപ്‌നയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഹരിയാന ഐടി സെൽ ചുമതലയിൽ നിന്ന് നീക്കം ചെയ്ത് ബിജെപി. 2017ലെ അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെയാണ് നടപടി. ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങൾക്കിടയിലാണ് പോസ്റ്റ് വൈറലായത്.
ഹോളിവുഡ് താരം ജയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വിവരം പുറത്ത് വിട്ടത്. ഗോഡ് ഫാദറിലെ സണ്ണി കോര്‍ലിയോണി എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് കാന്‍ ലോകശ്രദ്ധനേടിയത്. ഗോഡ് ഫാദറിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ ലഭിച്ചിട്ടുണ്ട്.
സതീഷ് അഗ്നിഹോത്രിയെ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്എസ്ആർസിഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. വിരമിക്കലിൽ നിന്ന് തിരികെ കൊണ്ടുവന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് നേതൃത്വം നൽകി ഒരു വർഷത്തിന് ശേഷമാണ് പിരിച്ചുവിടുന്നത്. അദ്ദേഹത്തിനെതിരായ അഴിമതികൾ അന്വേഷിക്കാൻ സിബിഐയോട് ലോക്പാൽ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നീക്കം.
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ യൂണിറ്റായ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (ആർവിഎൻഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായി അഗ്നിഹോത്രി നേരത്തെ സേവനമനുഷ്ഠിച്ചപ്പോഴുള്ളതാണ് അഴിമതി കേസ്. 2010 മുതൽ 2018 ഓഗസ്റ്റ് വരെ ഒരു സ്വകാര്യ കമ്പനിയുമായി ഇടപാട് നടത്തിയെന്നാണ് ആരോപണം.
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. വെടിവെച്ചതായി സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. അദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ന്യൂസ് ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.