Top News Highlights: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ കേസ്. സത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് ജോര്‍ജ് വെളിപ്പെടുത്തിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയായിരുന്നു വിവാദ പരാമര്‍ശം. അതേസമയം, പീഡനക്കേസില്‍ ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടെന്ന് ആരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതി നല്കി.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിലാണ് കാലവസ്ഥ ഏറ്റവും പ്രതികൂലമായി തുടരുന്നത്. കണ്ണൂര്‍ ജില്ലയില്‍ നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ക്വാറികളുടെ പ്രവര്‍ത്തനം പത്താം തീയതി വരെ താത്കാലികമായി നര്‍ത്തി വയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മൂന്നിടത്തായി മരം വീണ് മൂന്ന് മരണം സംഭവിച്ചു. മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ്. രാജ്യത്താകെ കാലവര്‍ഷം കനക്കുകയാണ്. മണിക്കൂറുകളായി തുടരുന്ന മഴയെ മൂലം മുംബൈയിൽ പലയിടത്തും വെള്ളം പൊങ്ങി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി.
സ്വാതന്ത്ര്യ സമര സേനാനി പി ഗോപിനാഥന് നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയായിരുന്നു അദ്ദേഹമെന്ന് മഖ്യമന്ത്രി പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ കേസ്. സത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് ജോര്‍ജ് വെളിപ്പെടുത്തിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയായിരുന്നു വിവാദ പരാമര്‍ശം. അതേസമയം, പീഡനക്കേസില്‍ ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടെന്ന് ആരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതി നല്കി.
ജനപ്രതിനിധികളെല്ലാം ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളജുകള്‍, സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ സജിചെറിയാന്റെ രാജി എഴുതിവാങ്ങണം. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും.മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം.മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല എംഎല്‍എ സ്ഥാനവും സജി ചെറിയാന് രാജിവെയ്ക്കണം. ഈ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാൻ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് സത്യപ്രതിജ്ഞാലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാൻ കഴിയുന്നത്. അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും ? വളരെ ഗൗരവതരമായ വിഷയമാണ്. ഇന്ന് തന്നെ മന്ത്രിയുടെ രാജി വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുകയാണ് വേണ്ടത്. അല്ലെങ്കില്‍ അടിയന്തരമായി ഗവര്‍ണറുടെ ഇടപെടല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ പ്രവേശനത്തിനായി വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 40 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. എന്നാൽ കേസ് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. നേരത്തെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ച് അനധികൃത വിദേശ പണമയച്ചതിന് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിക്കെതിരെ കേസെടുത്തിരുന്നു.
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റിലെ തകരാർ മൂലമാണ് വിമാനം താഴെ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നും ഇവരെ ഡൽഹിയിലേക്ക് തിരിച്ചെത്തിക്കാൻ വിമാനം കറാച്ചിയിലേക്ക് അയച്ചെന്നും കമ്പനി വ്യക്തമാക്കി.
ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ രാജ്ഭവൻ ഇടപെട്ടു. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണ്. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം എഴുതിവച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിമർശനം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ എംപി ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കൊലപ്പെടുത്തിയവരെ കുറിച്ചാണെന്ന് തെറ്റായി വാർത്ത നൽകിയതിനാണ് കേസ്. കൂടുതൽ വായിക്കാം.
നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മെമ്മറി കാർഡ് വിചാരണ കോടതി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കണം. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവെച്ച കവറിൽ റിപ്പോർട്ട് കോടതിക്ക് കൈമാറണം.
മുംബൈയിൽ കനത്ത മഴ. പലയിടങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊങ്കൺ മേഖലയിലാകെ കനത്ത മഴയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,086 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 1,14,475 ആയി.
പ്രസവശേഷം യുവതിയും നവജാത ശിശുവും മരിച്ച സംഭവം പാലക്കാട് ഡിഎംഒ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങുമെന്ന് ഡിഎംഒ പറഞ്ഞു. ചികിത്സാ പിഴവ് ഉണ്ടായെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. ഇന്നലെയാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യ പടിഞ്ഞാറ് യാക്കലിലെ സ്വകാര്യ ആശുപതിയിൽ മരിച്ചത്. അതിനു മുൻപത്തെ ദിവസം കുഞ്ഞും മരിച്ചിരുന്നു. തുടർന്ന് ചികിത്സാപിഴവ് ആരോപിച്ചു കുടുംബം രംഗത്ത് എത്തുകയായിരുന്നു. അമിതരക്തസ്രാവമാണ് ഐശ്വര്യയുടെ മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലാകളിൽ ഓറഞ്ച് അലർട്ടും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
ഉദുമ മുന്‍ എംഎല്‍എ പി രാഘവന് (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറേക്കാലമായി ചികിത്സയിലായിരുന്നു. 37 വര്‍ഷത്തോളം സിപിഎം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസർകോട് ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ ജനറൽ കൗൺസിലിലും പ്രവർത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്.
ജൂലൈ നാല് സ്വാതന്ത്ര്യദിന പരേഡിനിടെ ചിക്കാഗോയിൽ വെടിവെപ്പ് നടത്തിയ ആക്രമിയെ പൊലീസ് പിടികൂടി. റോബർട്ട് ഇ ക്രിമോ എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. ആക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.