/indian-express-malayalam/media/media_files/uploads/2019/12/TN-Prathapan-and-Bipin-Rawat.jpg)
ന്യൂഡല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്തയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് കരസേനാ മേധാവി പ്രതികരണം നടത്തിയിരുന്നു.
രാഷ്ട്രീയ വിഷയങ്ങളില്‍ സേനാ മേധാവിമാര്‍ അഭിപ്രായം പറയാനോ ഇടപെടാനോ പാടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് വിവാദ പ്രതികരണം നടത്തിയത്. ഇതിനെതിരെ കര്‍ശന നടപടി വേണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കരസേനാ മേധാവി ബിപിൻ റാവത്ത് എല്ലാ പരിധികളും ലംഘിച്ചു എന്നും രാഷ്ട്രീയ വിഷയത്തിൽ അഭിപ്രായം പറഞ്ഞു എന്നും ടി.എൻ.പ്രതാപൻ എംപിയുടെ കത്തിൽ പറയുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയ കരസേനാ മേധാവി എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുകയാണെന്നും നടപടി വേണമെന്നും ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ചഭിനയിക്കും: ദിലീപ്
ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിബിൻ റാവത്തിന്റെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നിരവധി സർവകലാശാലകളിലെയും കോളേജിലെയും വിദ്യാർഥികളെയും ജനക്കൂട്ടത്തെയും നേതാക്കൾ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളിൽ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നേതൃത്വമെന്നത് മുന്നോട്ടുനയിക്കാനുളളതാണ്. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ എല്ലാവരും നിങ്ങളെ പിന്തുടരും. അതത്ര എളുപ്പമല്ല. അത് എളുപ്പമാണെന്നു തോന്നും, പക്ഷേ വളരെ സങ്കീർണമായ ഒന്നാണത്. നേതാക്കൾ അണികളെ ശരിയായ ദിശയിലേക്ക് നയിക്കണം, തെറ്റായ ദിശയിലേക്കാവരുത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: ഏറ്റവും മനോഹരമായ കാര്യങ്ങള്‍ സ്‌പര്‍ശിക്കാന്‍ കഴിയില്ല; ദിവ്യ ഉണ്ണിയുടെ കാത്തിരിപ്പ്
സൈനിക മേധാവിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സിഎഎ പ്രതിഷേധങ്ങൾക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേന മേധാവിയെ അനുവദിച്ചാൻ, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താൻ അനുവാദം നൽകുക കൂടിയാണെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.