/indian-express-malayalam/media/media_files/uploads/2023/06/Titan.jpg)
(Image credit: OceanGate Expeditions)
വാഷിങ്ടൺ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിക്കായി തിരച്ചിൽ തുടരുന്നു. രണ്ടു ദിവസം മുൻപ് തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്രികരുമായി പോയ സ്വകാര്യ കമ്പനിയുടെ അന്തർവാഹിനിയാണ് കാണാതായത്. അന്തർവാഹിനി കാണാതായ മേഖലയിൽനിന്ന് വെള്ളത്തിനടിയിൽ തിരച്ചിലിനായി ഉപയോഗിക്കുന്ന സോനാർ ഉപകരണങ്ങൾ ചില ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനേഡിയൻ പി-3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് തിരച്ചിൽ മേഖലയിൽ വെള്ളത്തിനടിയിൽനിന്ന് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. ശബ്ദതരംഗങ്ങളുടെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനിടെ, ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നതെന്നാണ് വിവരം.
കാണാതായ ടൈറ്റന്‍ പേടകത്തിന് 22 അടി നീളമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അഞ്ചുപേർക്ക് 96 മണിക്കൂറോളം അതിജീവിക്കാനുള്ള ശേഷി ഈ അന്തർവാഹിനിയിലുണ്ട്. എന്നാൽ, പുറത്തുനിന്നു മാത്രമേ അന്തർവാഹിനി തുറക്കാൻ സാധിക്കൂ.
കനേഡിയന്‍ കപ്പലായ പോളാര്‍ പ്രിന്‍സില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് ടൈറ്റന്‍ അന്തർവാഹിനി യാത്ര തിരിച്ചത്. ഏകദേശം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ പോളാർ പ്രിൻസിന് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായി. പേടകം നിയന്ത്രിക്കുന്ന ആള്‍, ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പേടകത്തിലുള്ളത്.
1985 ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അതിനുശേഷം ഇവിടെ ഒട്ടേറെ പര്യവേഷണങ്ങൾ നടക്കുന്നുണ്ട്. അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പ്രത്യേകം നിർമ്മിച്ച അന്തർവാഹിനി ഉപയോഗിച്ച് മാത്രമേ അവശിഷ്ടങ്ങൾ കിടക്കുന്ന ഇടത്തേക്ക് എത്താൻ സാധിക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.