ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയിലും കനത്ത പൊടിക്കാറ്റും മഴയയ്ക്കും സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി. അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഡല്‍ഹിയ്ക്ക് പുറമെ ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാന, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊടിക്കാറ്റും മഴയും ആയി ബന്ധപ്പെട്ട് ഡൽഹി ട്രാഫിക് പൊലീസ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. ഇവയാണ് ആ നിർദേശം

ഇന്നലെ അര്‍ധരാത്രി ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു. ഇതിന് പിന്നാലെയായി ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിർദേശത്തെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാ സേനയ്ക്കും സജ്ജരായിരിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പൊടിക്കാറ്റില്‍ 125-ഓളം പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.