ന്യൂഡൽഹി: കാറുകളിൽ മുന്നിലേക്ക് തിരിഞ്ഞിട്ടുള്ള ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് നിർബന്ധമായും നൽകിയിരിക്കണമെന്ന് വാഹന നിർമാതാക്കൾക്ക് സംസ്ഥാന സർക്കാരിന്റെ നിർദേശം. കാറിന്റെ പിൻനിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഒരു കാറിൽ മുൻവശത്തെ എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് ലഭ്യമാക്കുന്നതിന് വാഹന നിർമ്മാതാക്കൾ നിർബന്ധിതമാക്കുന്നതിനുള്ള ഒരു ഫയലിൽ ഞാൻ ഇന്നലെ ഒപ്പുവച്ചിട്ടുണ്ട്,” റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.
പുതിയ നിബന്ധന നിലവിൽ വരുന്ന തീയതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല.
നിലവിൽ, രാജ്യത്ത് നിർമ്മിക്കുന്ന മിക്ക കാറുകളിലും മുൻ സീറ്റുകളിലും രണ്ട് പിൻ സീറ്റുകളിലും മാത്രമാണ് ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ ഉള്ളത്. എന്നാൽ, ഈ കാറുകളിലെ പിറകിലോ മധ്യത്തിലോ ഉള്ള നിരകളിലെ നടുക്കുള്ള സീറ്റുകളിൽ ടു-പോയിന്റ് അല്ലെങ്കിൽ ലാപ് സീറ്റ് ബെൽറ്റ് മാത്രമേ സജ്ജീകരിച്ചിട്ടുള്ളൂ.
ഈ വർഷം ഒക്‌ടോബർ മുതൽ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകുന്നതിന് കാർ നിർമ്മാതാക്കളെ നിർബന്ധിതമാക്കുമെന്ന് മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം റോഡപകടങ്ങളിലാ ഒന്നര ലക്ഷം പേർ മരിക്കുന്നുണ്ടെന്നും റോഡ് സുരക്ഷാ നടപടികളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗഡ്കരി വ്യാഴാഴ്ച പറഞ്ഞു.
സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പ്രോട്ടോക്കോളും അടിസ്ഥാനമാക്കി വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള സംവിധാനം നിർദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഡ്രൈവർ ഡ്രോസൈനസ് അറ്റൻഷൻ വാണിംഗ് സിസ്റ്റം (ഡിഡിഎഡബ്ല്യുഎസ്), ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ, ശബ്ദമലിനീകരണം കുറയ്ക്കേണ്ടതും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കേണ്ടതും പ്രധാനമാണെന്നും ഗഡ്കരി പറഞ്ഞു.
ടൊയോട്ടയുടെ ഗ്രീൻ ഹൈഡ്രജനിൽ ഓടുന്ന വാഹനം മാർച്ച് 15ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.