അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി വിലയിരുത്തപ്പെടുമ്പോഴും സന്തോഷ സൂചികയിൽ ഇന്ത്യ പുറകിൽതന്നെ. ലോക സന്തോഷ സൂചികയിൽ 126 ആണ് ഇന്ത്യയുടെ സ്ഥാനം. വിവിധ രാജ്യങ്ങളിൽ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയാണ്,യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് ലോക സന്തോഷ സൂചിക റിപ്പോർട്ട് തയാറാക്കിയത്.
2020 മുതല്‍ 2022 വരെയുള്ള മൂന്നു വർഷങ്ങളിലെ സർവേ ഡാറ്റയുടെ ശരാശരിയാണിത്. ജീവിത മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്. 137 രാജ്യങ്ങളാണ് സൂചികയിൽ ഉൾപ്പെടുന്നത്. പോയ വർഷം 147 രാജ്യങ്ങളുടെ പട്ടികയിൽ 136-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മാർച്ച് 20-ന് ആചരിച്ച ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് (ലോക സന്തോഷ) ദിനത്തിലാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്.
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതായിരിക്കും? ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റുന്ന സ്ഥലമായിരിക്കും അതെന്നതിൽ സംശയമില്ല. അങ്ങനെ സന്തോഷിക്കുന്ന ഒരു ജനതയുണ്ടോ? അങ്ങനെയൊരു രാജ്യമുണ്ടോ? അവിടെ പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആ രാജ്യമാണ് ഫിൻലൻഡ്. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. കഴിഞ്ഞ ആറു വര്‍ഷമായി ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഡെന്‍മാര്‍ക്ക്, ഐസ്‌ലാൻഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. നേപ്പാള്‍, ചൈന, ബംഗ്ലാദേശ് എന്നിവർക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ലബനനും അഫ്ഗാനിസ്ഥാനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍. സാമൂഹിക പിന്തുണ, വരുമാനം, ആരോഗ്യം, സ്വാതന്ത്ര്യം, ദാനശീലം, കുറഞ്ഞ അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ് തയാറാക്കിയത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയശേഷം അവിടെയുള്ള ജനങ്ങളും സന്തോഷവാന്മാരല്ല. എന്നാൽ, പട്ടികയിൽ അവരുടെ നില മെച്ചപ്പെടുത്തിയതായി കാണാൻ കഴിയും. കഴിഞ്ഞ വർഷം 80-ാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ ഇത്തവണ 70-ാം സ്ഥാനത്തേക്ക് എത്തി. 98-ാം സ്ഥാനത്തുണ്ടായിരുന്ന യുക്രെയ്ൻ 92 സ്ഥാനത്തേക്കും എത്തി.
മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍നിരയിൽ തന്നെയാണ്. ഇക്കൊല്ലം ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ് ലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. നോർഡിക് രാജ്യങ്ങൾ അവരുടെ വ്യക്തിപരവും സ്ഥാപനപരവുമായ വിശ്വാസ്യതയുടെ കാര്യത്തിൽ പൊതുവേ ഉയർന്ന തലത്തിൽ നിലകൊള്ളുന്നുവെന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നോര്‍ഡിക് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി താരതമ്യേന കുറവായിരുന്നുവെന്നും റിപ്പോർട്ട് തയ്യാറാക്കിയവർ പറയുന്നു.
കോവിഡ് മഹാമാരിയുടെ മൂന്ന് വർഷങ്ങളിൽ ആഗോള സന്തോഷ സൂചികയ്ക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും “അതിശയകരമായി മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നുവെന്നും ”, 2020 മുതൽ 2022 വരെയുള്ള ജീവിത മൂല്യനിർണ്ണയങ്ങൾ മഹാമാരിക്ക് മുമ്പുള്ള വർഷങ്ങൾക്ക് അനുസൃതമായി ആഗോള ശരാശരിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
കൂടാതെ, “മറ്റുള്ളവരോടുള്ള ദയ, പ്രത്യേകിച്ച് അപരിചിതരെ സഹായിക്കുന്ന പ്രവണത 2021ൽ വളരെ ഉയർന്നു. 2022ൽ അത് ഉയർന്ന നിലയിൽതന്നെ തുടർന്നു,” റിപ്പോർട്ടിന്റെ ലേഖകരിൽ ഒരാളായ ജോൺ ഹെല്ലിവെൽ പറഞ്ഞു. “ഈ ദുഷ്‌കരമായ വർഷങ്ങളിലും, പോസിറ്റീവ് വികാരങ്ങൾ നെഗറ്റീവ് വികാരങ്ങളെക്കാൾ ഇരട്ടിയായി തുടരുന്നു എന്നും ഹെല്ലിവെൽ പറഞ്ഞു.
രാജ്യങ്ങളുടെ റാങ്കിംഗ് കൂടാതെ, 2023ലെ ലോകത്തിന്റെ അവസ്ഥയും റിപ്പോർട്ട് പരിശോധിക്കുന്നു. “ഈ വർഷത്തെ റിപ്പോർട്ടിൽ രസകരമായ നിരവധി ഉൾക്കാഴ്ചകൾ ഉണ്ട്. പക്ഷേ, എനിക്ക് പ്രത്യേകിച്ച് രസകരവും ഹൃദ്യവുമായി തോന്നുന്ന ഒന്ന് പരോപകാരശീലവുമായി ബന്ധപ്പെട്ടതാണ്. ഒരു അപരിചിതനെ സഹായിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുക, സന്നദ്ധസേവനം ചെയ്യുക എന്നിങ്ങനെയുള്ള ദൈനംദിനപ്രവൃത്തികൾ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിനും ഉയർന്ന നിലയിലാണെന്ന് രണ്ടാം വർഷത്തിലും ഞങ്ങൾ മനസ്സിലാക്കുന്നു,” റിപ്പോർട്ടിന്റെ സഹ രചയിതാക്കളിൽ ഒരാളായ ലാറ അക്നിൻ പറഞ്ഞു.