ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരടി പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. “പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു. പിന്നോട്ടു പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. നിയമം നടപ്പിലാക്കും. പൗരത്വ ഭേദഗതി നിയമപരമായി നിലനില്‍ക്കുന്നതാണ്” അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. “അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടികളുണ്ടായിരിക്കുന്നത്. അല്ലാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നും പൗരത്വ ഭേദഗതി നിയമത്തിലില്ല. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്” അമിത് ഷാ പറഞ്ഞു.
Read Also: കോഹ്‌ലിക്കും രോഹിത്തിനും വെല്ലുവിളിയായി കരീബിയൻ താരം; ‘പ്രതീക്ഷ’യില്‍ ഷായ് ഹോപ്
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം. പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്,” നരേന്ദ്ര മോദി പറഞ്ഞു.
Read Also: രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്‌ലിങ്ങളില്‍ ഭയം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് നുണകള്‍ പരത്തുകയാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാജ്യത്തെ ഒരു പൗരനെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല. രാജ്യത്തെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അര്‍ബന്‍ നക്‌സലുകള്‍ ശ്രമിക്കുന്നത്. പൗരത്വ നിയമം രാജ്യത്തെ മുസ്‌ലിങ്ങളുടെ ഒരു അവകാശത്തിനും എതിരല്ല,” നരേന്ദ്ര മോദി വ്യക്തമാക്കി.