ചെന്നൈ: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ പങ്കെടുക്കും. നാല് ദിവസത്തെ കോഴ്സിന് ഇന്നാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോഴിക്കോട് മുഖേനെയാണ് ഇത് സാധ്യമാകുന്നത്.
‘Immersing with Indian Thoughts, an India Immersion Program’ എന്നാണ് കോഴ്സിന്റെ പേര്. ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് എക്കൊണോമിക്ക് കോ-ഓപ്പറേഷനാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യ 2022 ജൂണില്‍ കാബൂളിലെ എംബസി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇന്ന് ആരംഭിക്കുന്ന കോഴ്സ് മാര്‍ച്ച് 17-നാണ് അവസാനിക്കുന്നത്. എല്ലാ രാജ്യത്തെയും പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. അഫ്ഗാനിസ്ഥാന് പുറമെ തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ പ്രത്യേകത നാനാത്വത്തിലുള്ള ഏകത്വത്തിലാണ്, അത് പുറത്തുനിന്നുള്ളവർക്ക് സങ്കീർണ്ണമായ ഇടമായി തോന്നിപ്പിക്കുന്നു. ഈ പ്രോഗ്രാമിലൂടെ ഇന്ത്യയെ കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സഹായിക്കും. വിദേശ രാജ്യത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യയുടെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും, ഐടിഇസി വെബ്സൈറ്റില്‍ കോഴിസിനെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്.
റെക്കോര്‍ഡ് ചെയ്ത പ്രഭാഷണങ്ങളും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഐഎമ്മിലെ ട്രെയിനേഴ്സുമായി ആശയവിനിമയവും നടത്താം. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അതിന്റെ പുരാതന സമുദ്ര വ്യാപാര പാതകളെക്കുറിച്ചും കോഴ്സിലൂടെ മനസിലാക്കാം. കോഴ്‌സിന്റെ അവസാനം പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ്, റഫറൽ മെറ്റീരിയലുകളുടെ പിഡിഎഫ്, കേസ് സ്റ്റഡീസ്, പിപിടികൾ, വീഡിയോകൾ എന്നിവ നൽകും.
നാലാം ദിവസം ഒരു ഓൺലൈൻ വാലിഡിക്റ്ററി സെഷൻ നടക്കും, അതിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു ഉദ്യോഗസ്ഥനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോഴ്സിനായി 25 പ്രതിനിധികള്‍ റജിസ്റ്റര്‍ ചെയ്തതായാണ് വെബ്സൈറ്റില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.