/indian-express-malayalam/media/media_files/2026/01/03/nicolas-maduro-2026-01-03-18-32-22.jpg)
US Attacks Venezuela Updates
US Attacks Venezuela Updates: വാഷിംഗ്ടൺ/കാരക്കാസ്: ലോകത്തെ ഞെട്ടിച്ച നീക്കത്തിലൂടെ, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ലോറസിനെയും തങ്ങളുടെ സേന പിടികൂടിയതായി ശനിയാഴ്ച അമേരിക്ക അറിയിച്ചു. വർഷങ്ങളായി അമേരിക്കയുമായി കടുത്ത ശത്രുതയിലായിരുന്ന മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
യുഎസ് സൈന്യത്തിന്റെ ഏറ്റവും കരുത്തുറ്റ പ്രത്യേക ദൗത്യ വിഭാഗമായ 'ഡെൽറ്റ ഫോഴ്‌സ്' ആണ് ഈ രഹസ്യ ഓപ്പറേഷൻ നടത്തിയത്. ശനിയാഴ്ച പുലർച്ചെ കാരക്കാസിലും വെനിസ്വേലൻ സൈനിക താവളങ്ങളിലും നടന്ന ശക്തമായ സ്‌ഫോടനങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും പിന്നാലെയായിരുന്നു മഡുറോയുടെ അറസ്റ്റ്. മഡുറോയെ നിലവിൽ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ലെങ്കിലും, അദ്ദേഹത്തെ വെനിസ്വേലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയതായി അമേരിക്കൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആരാണ് നിക്കോളാസ് മഡുറോ?
ലോകം ഒരു ഏകാധിപതിയായി കണ്ടിരുന്ന മഡുറോയുടെ ജീവിതം തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നിന്നാണ് തുടങ്ങിയത്. 1962 നവംബർ 23-ന് ജനിച്ച അദ്ദേഹം ഒരു ബസ് ഡ്രൈവറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തന്റെ പിതാവിന്റെ പാത പിന്തുടർന്ന് ട്രേഡ് യൂണിയൻ രംഗത്തേക്ക് കടന്നുവന്ന മഡുറോ, അവിടെ നിന്നാണ് രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയത്.
1998-ൽ എംവിആർ ടിക്കറ്റിൽ അദ്ദേഹം ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ വെനിസ്വേലയുടെ ഭരണഘടനാ നിർമ്മാണ സഭയിലും അദ്ദേഹം അംഗമായി. 2007-ൽ ഹ്യൂഗോ ഷാവേസിന്റെ ബൊളീവേറിയൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾ ചേർന്ന് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ മഡുറോ അതിന്റെ മുൻനിരയിലുണ്ടായിരുന്നു.
ഷാവേസിന്റെ പിൻഗാമി
മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു മഡുറോ. 2005-ൽ അസംബ്ലി സ്പീക്കറായും 2006-ൽ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം നിയമിതനായി. ഷാവേസിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് 2012-ൽ മഡുറോ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 2013-ൽ തന്റെ പിൻഗാമിയായി ഷാവേസ് നിർദ്ദേശിച്ചത് മഡുറോയെ ആയിരുന്നു.
2013 മാർച്ചിൽ ഹ്യൂഗോ ഷാവേസ് അന്തരിച്ചതോടെ മഡുറോ വെനിസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് ഏപ്രിലിൽ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ ശനിയാഴ്ച യുഎസ് സേനയുടെ പിടിയിലാകുന്നത് വരെ ഒരു പതിറ്റാണ്ടിലേറെക്കാലം വെനിസ്വേലയുടെ അനിഷേധ്യ നേതാവായി അദ്ദേഹം തുടർന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ഉപരോധങ്ങളും നേരിടുമ്പോഴും സൈന്യത്തിന്റെ പിന്തുണയോടെ അധികാരം നിലനിർത്താൻ മഡുറോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന അപ്രതീക്ഷിത സൈനിക നീക്കം മഡുറോ യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.
Read More: ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us