/indian-express-malayalam/media/media_files/uploads/2018/12/accidental-prime-The-Accidental-Prime-Minister-759-008.jpg)
ദി ആക്സിഡണ്ടൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയെ ചൊല്ലി ബിജെപി കോൺഗ്രസ് പോര് മുറുകുന്നതിനിടെ പ്രതികരണവുമായി മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ പങ്കജ് പച്ചൗരി രംഗത്ത്. മൻമോഹൻ സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ആക്സിഡണ്ടൽ പ്രൈം മിനിസ്റ്റർ സിനിമയുടെ ട്രയിലർ പുറത്തിറങ്ങിയത്തിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം മാത്രമാണ് ഈ ചിത്രമെന്ന് പങ്കജ് പച്ചൗരി പറഞ്ഞു. മന്‍മോഹന്‍ സിങ്ങിനെ കുറിച്ചുളള കെട്ടുകഥയായിരുന്നു ബാരുവിന്റെ പുസ്തകമെന്നും ആ പുസ്തകത്തിന്റെ കെട്ടുകഥയാണ് ഈ ചിത്രമെന്നും പച്ചൗരി പറഞ്ഞു.
'മന്‍മോഹന്‍ സിങ്ങിനെ തെറ്റായി ചിത്രീകരിക്കുകയാണ് ട്രെയിലറില്‍. രണ്ടര വര്‍ഷക്കാലം ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധികാരം അദ്ദേഹത്തിന് അല്ലാതെ മറ്റൊരാള്‍ക്കും ഉണ്ടായിട്ടില്ല. പക്ഷെ ഈ ചിത്രം നേരെ വിപരീതമായാണ് പറയുന്നത്. ഇത് അരോചകമാണ്. ട്രെയിലറിനെ കുറിച്ച് മന്‍മോഹന്‍ സിങ് ഒന്നും പറയാതിരുന്നത് നന്നായി. ബിജെപിയുടെ വാക്കും കൊണ്ട് നടക്കുന്ന അനുപം ഖേറിന് ഇതിനെ കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ല,' പച്ചൗരി പറഞ്ഞു.
ബി.ജെ.പി. സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ പറയാൻ ഇല്ലാത്തതിനാൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ആണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം സിനിമയെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് മൻമോഹൻ സിങ് ഒഴിഞ്ഞു മാറി.
പത്തു വർഷം ഒരു കുടുംബം രാജ്യത്തോട് ചെയ്തത് വെളിവാക്കുന്ന സിനിമയാണിതെന്ന് ട്രയിലർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത ബിജെപി അവകാശപ്പെട്ടു. ബിജെപി അനുഭാവിയായ അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹൻ സിങ്ങിന്റെ വേഷത്തിൽ. അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ ചിത്രങ്ങളുമായി വരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
സിനിമ ആദ്യം കോണ്ഗ്രസ് പ്രവർത്തകർക്ക് വേണ്ടി പ്രദർശിപ്പിക്കണമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ രാജ്യത്ത് ഒരിടത്തും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പറഞ്ഞു. സിനിമയെ വിവാദമാക്കാൻ ബിജെപി വച്ച കെണിയിൽ വീഴരുതെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.