/indian-express-malayalam/media/media_files/uploads/2018/11/tej-AishwaryaTejPratap-003.jpg)
പട്ന: ഭാര്യ ഐശ്വര്യ റായിയില്‍ നിന്നും വിവാഹമോചനം വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. അച്ഛന് ജാമ്യം ലഭിക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും തന്റെ പ്രശ്നത്തിനുളള പരിഹാരമല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബം പോലും ഐശ്വര്യയെ ആണ് പിന്തുണയ്ക്കുന്നതെന്നും തേജ് പറഞ്ഞു.
ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്ന കോടതിയിൽ ഹർജി നൽകിയത്. പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരിക്കുന്നത്. 'മാനസികമായി പീഡിപ്പിക്കുന്നു', തന്റെ വ്യക്തിത്വത്തെ കുറിച്ചും മതപരമായ താത്പര്യത്തെ കുറിച്ചും മോശമായി സംസാരിക്കുന്നു എന്നിവയും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി നവംബർ 29ന് വാദം കേള്‍ക്കാനായി കോടതി മാറ്റി.
2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളുമാണ് ഐശ്വര്യ റായ്. ഹര്‍ജി നല്‍കിയതിന് ശേഷം തേജ് റാഞ്ചിയിലെത്തി പിതാവിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഹാറില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം ആഡംബരത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ് യാദവ്. നവംബർ 2015 മുതൽ ജൂലൈ 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.