/indian-express-malayalam/media/media_files/uploads/2021/11/antilia.jpg)
ഫയൽ ചിത്രം
മുംബൈ: സംശയാസ്പദമായ രീതിയിൽ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിലേക്കുള്ള വഴി ചോദിച്ച് രണ്ടുപേർ എത്തിയതായി മുംബൈയിലെ ടാക്സി ഡ്രൈവർ. രണ്ടു അജ്ഞാതർ വഴി ചോദിച്ചെത്തിയതിനു പിന്നാലെ ടാക്സി ഡ്രൈവർ പൊലീസിനെ വിളിച്ചു വിവരം കൈമാറുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിഎസ്ടിയിലെ കില്ല കോടതിക്ക് സമീപം ടാക്സിക്ക് പുറത്ത് നിൽക്കുമ്പോൾ രണ്ടു പേർ തന്റെ അടുത്തേക്ക് വഴി ചോദിച്ചു വന്നതായാണ് ടാക്സി ഡ്രൈവർ പൊലീസിനെ അറിയിച്ചത്.
വാഗൺ ആർ കാറിലെത്തിയ രണ്ടു പേരിൽ ഒരാൾ കാർ നിർത്തി അതിൽ നിന്നും പുറത്തിറങ്ങി, ഡ്രൈവറോട്ആന്റിലിയയിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ ടാക്സി ഡ്രൈവർ പറഞ്ഞെങ്കിലും, അത് പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞതിനാൽ ഡ്രൈവർ അവർക്ക് വഴി കാണിക്കുകയും അവർ മടങ്ങുകയും ചെയ്തു.
"അതിനു ശേഷം പൊലീസ് കോൺട്രോൾ റൂമിലേക്ക് വിളിച്ച ടാക്സി ഡ്രൈവർ, ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു." പൊലീസ് പറഞ്ഞു.
പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ആസാദ് മൈതാൻ പൊലീസ് രാത്രിയോടെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടുപേരുടെയും കൈകളിൽ ബാഗുകൾ ഉണ്ടായിരുന്നു എന്നും ഉറുദുവിലാണ് ഇവർ സംസാരിച്ചതെന്നുമാണ് ടാക്സി ഡ്രൈവർ മൊഴി നൽകിയിരിക്കുന്നത്. രണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ടാക്‌സി ഡ്രൈവർ പറഞ്ഞ വാഹന രജിസ്‌ട്രേഷൻ നമ്പർ ആർടിഒ പരിശോധിച്ചെങ്കിലും നിലവിൽ ഇല്ലെന്നാണ് കണ്ടെത്തിയതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലെ വസതിക്ക് സമീപം സ്‌കോർപിയോ കാറിൽ നിന്ന് 2.6 കിലോഗ്രാം ഭാരമുള്ള 20 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ വസതിക്ക് മുൻപിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.