ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്തു പുന:സ്ഥാപിച്ച നാഷണല്‍ കമ്പനി ലോ അപ്പലറ്റ് അതോറിറ്റി ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ടാറ്റ സണ്‍സ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍. വിഷയത്തില്‍, കോടതി അവധി കഴിഞ്ഞ് തുറക്കുന്ന ആറിനു അടിയന്തര വാദം കേള്‍ക്കണമെന്നു ടാറ്റ സണ്‍സ് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സിന്റെ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്തു പുന:സ്ഥാപിക്കാന്‍ നവംബര്‍ 19നാണു ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നാലാഴ്ച ടാറ്റ സണ്‍സിനു ടിബ്യൂണല്‍ അനുവദിച്ചിരുന്നു. ടാറ്റ സണ്‍സിനുവേണ്ടി ഹാജരായ അഭിഭാഷകന് മനു അഭിഷേക് സിങ്വിയുടെ അഭ്യര്‍ഥനപ്രകാരമായിരുന്നു ഇത്.
ടാറ്റ ഗ്രൂപ്പിന്റെ ആറാമത് എക്സിക്യുട്ടീവ് ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണു തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയത്. തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റു. അധികം വൈകാതെ എന്‍. ചന്ദ്രശേഖരനെ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ട്രിബ്യൂണല്‍ വിധി.
2012ലാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനത്തെത്തുന്നത്. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോണ്‍ജി മിസ്ട്രിയുടെ മകനാണു സൈറസ് മിസ്ട്രി. ബിസിനസ് രീതികളില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചതാണു മിസ്ത്രിയും രത്തന്‍ ടാറ്റയും തമ്മിലുള്ള അകല്‍ച്ചയ്ക്കും ഒടുവില്‍ എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാപനത്തുനിന്നുള്ള പുറത്താകലിനും വഴിവച്ചത്.
ടാറ്റാ സണ്‍സ് കമ്പനി ചട്ടത്തിനുവിരുദ്ധമായാണു സൈറസ് മിസ്ത്രിയെ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്തുനിന്നു നീക്കിയതെന്നു സൈറസ് ഇന്‍വെസ്റ്റ്മെന്റ്സ് ജനുവരിയില്‍ ട്രിബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ നിക്ഷേപ സ്ഥാപനമാണു സൈറസ് ഇന്‍വെസ്റ്റ്മെന്റ്സ്.