കൊൽക്കത്ത/ചെന്നൈ: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിൽ അസം, ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 75 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. എന്നാൽ തമിഴ്‌നാട്ടിൽ 65.19 ശതമാനം മാത്രമാണ് പോളിങ് രേഖപ്പെടുത്തിയതെന്ന് വൈകിട്ട് എട്ടുമണി വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാളിൽ 77.68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. അസമിൽ 82.33 ശതമാനവും പുതുച്ചേരിയിൽ 78.9 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ആകെ 6.29 കോടി വോട്ടർമാരുള്ള തമിഴ്‌നാട്ടിൽ 3998 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആകെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 10.04 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ആകെ 324 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
Read Also: എനിക്ക് നല്ലോണം വോട്ട് വരും, ജയിക്കും: ഇ.ശ്രീധരൻ
ബംഗാളിലും അസമിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നു. അസമിൽ 40 മണ്ഡലങ്ങളിലായി അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്.
തമിഴ്‌നാട്ടിൽ ഡിഎംകെ – കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും എഐഎഡിഎംകെ – ബിജെപി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകവും മത്സരരംഗത്തുണ്ട്.
പുതുച്ചേരിയിൽ ഡിഎംകെ – കോൺഗ്രസ് സഖ്യവും എഐഎഡിഎംകെ – ബിജെപി- എൻആർ കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരിക്കുന്നത്. എംഎൽഎമാർ കൂറ് മാറിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഡിഎംകെ – കോൺഗ്രസ് സഖ്യത്തിന് ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപാണ് രണ്ട് എംഎൽഎമാർ പാർട്ടി വിട്ടത്.
ബംഗാളിൽ തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. സംയുക്ത മുന്നണിയിലെ ഐഎസ്എഫിന് ഈ മേഖലയിലുള്ള സ്വാധീനമാണ് കടുത്ത മത്സരത്തിന് വഴിയൊരുക്കുക.
ബംഗാളിൽ ഏപ്രിൽ 10,17,22,26,29 എന്നീ തീയതികളിൽ നാലാം ഘട്ടം മുതൽ എട്ടാം ഘട്ടം വരെയുള്ള വോട്ടെടുപ്പുകൾ നടക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.