ചെന്നൈ: എംഎൽഎ മാരെ കണ്ടെത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ മാരെ തേടി റവന്യു സംഘമെത്തി. ചെന്നൈ -കാഞ്ചീപുരം റൂട്ടിൽ ഗോൾഡൻ ബേ റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരെ കാണാനാണ് റവന്യ സംഘവും പൊലീസുമെത്തിയത്. ഇതിനിടെ പ്രദേശത്ത് നിന്ന് മാധ്യമപ്രവർത്തകരെ നീക്കാനുള്ള ശ്രമം എഐഎഡിഎംകെ പ്രവർത്തകർ ആരംഭിച്ചു.
ഗോൾഡൻ ബേയിൽ അന്പതോളം എംഎൽഎ മാരുള്ളതായി ചെന്നൈയിൽ നിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനോട് വളരെ അടുത്ത് കിടക്കുന്ന മറ്റൊരു റിസോർട്ടിലും ഇത്രയും തന്നെ എംഎൽഎ മാരുള്ളതായാണ് വിവരം. രണ്ടിടത്തും അണ്ണാ ഡിഎംകെ പ്രവർത്തകരുടെ വലിയ സംഘം തടിച്ചുകൂടി നിൽപ്പുണ്ട്. ഗോൾഡൻ ബേ റിസോർട്ടിന് മുന്നിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ശശികലയ്ക്കെതിരെ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതായ വാർത്തകൾ ശശികല ക്യാംപിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങിനെയെങ്കിൽ കൂടുതൽ എംഎൽഎ മാർ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ തീരുമാനമാകുന്നത് വരെ എംഎൽഎ മാരെ റിസോർട്ടിൽ നിന്നും പുറത്തുവിടേണ്ടതില്ലെന്ന തീരുമാനത്തിലാണ് ശശികല.