ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്ന വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന ഹർജിയിൽ ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ നടത്തിയ വിശ്വാസവോട്ടെടുപ്പിന് സാധുതയില്ലെന്ന് കാട്ടി ഡിഎംകെയാണ് കോടതിയെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, നിയമസഭ സ്പീക്കർക്കും ചീഫ് സെക്രട്ടറിക്കും ഗവർണറുടെ സെക്രട്ടറിക്കും നോട്ടീസയച്ചു. വിഷയത്തിൽ വിശദീകരണം നൽകാനും കോടതി നിർദേശം നൽകി.
സഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ നടത്തിയ വോട്ടെടുപ്പിന് സാധുതയില്ല, സഭാ നടപടികൾ പാലിക്കുന്നതിൽ സ്പീക്കർ പക്ഷപാതപരമായി പെരുമാറി, നിലവിലെ മുഖ്യമന്ത്രി പളനിസാമി ഭൂരിപക്ഷം തെളിയിച്ചെന്നത് സ്‌പീക്കറുടെ വ്യക്തിതാത്പര്യമാണെന്നും ഡിഎംകെ ഹർജിയിൽ ആരോപിച്ചു.
വോട്ടെടുപ്പില്ലാതെ നേരിട്ട് തലയെണ്ണിയാണ് മുഖ്യമന്ത്രിക്ക് അനുകൂലമായി നിൽക്കുന്ന എംഎൽഎമാരുടെ എണ്ണം സ്പീക്കറെടുത്തത്. ഇതിൽ 122 വോട്ടാണ് പളനിസാമിക്ക് ലഭിച്ചത്. വെറും 11 അംഗങ്ങളാണ് എതിർത്തത്.
ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് എടപ്പാടി പളനിസാമിയെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ക്ഷണിച്ചത്. എന്നാൽ ഒ.പനീർസെൽവവും പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനും രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വച്ചു. എന്നാൽ ഇത് സ്പീക്കർ തള്ളിയതോടെ സഭയിൽ സംഘർഷം നടന്നു.
നിയമസഭയ്ക്കകത്ത് അരങ്ങേറിയ അക്രമ സംഭവത്തിന് മുൻപ് തന്നെ സഭ പിരിച്ചുവിട്ടതായി സ്പീക്കർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വീണ്ടും ചേർന്നപ്പോഴും വോട്ടെടുപ്പിനെതിരെ ബഹളം തുടർന്നു. പ്രതിപക്ഷ അംഗങ്ങളെയെല്ലാം ബലമായി പുറത്താക്കിയ സ്പീക്കർ മുഖ്യമന്ത്രിക്കുള്ള പിന്തുണ തലയെണ്ണി തീരുമാനിക്കുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് മുകളിൽ പിന്തുണ എംഎൽഎമാർ നൽകിയതോടെ പളനിസാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.