ചെന്നൈ: കേന്ദ്ര സർക്കാരും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും തമ്മിൽ തർക്കങ്ങൾ തുടരുന്നതിനിടെ, ഒരു മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കനിമൊഴിയെ വിളിച്ചത് പാർട്ടിക്കുള്ളിൽ വലിയ ചർച്ച വിഷയമായി മാറിയാതായി അടുത്ത വൃത്തങ്ങൾ.
നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്ന ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ, ആഭ്യന്തര മന്ത്രിയുമായുള്ള കൂടികാഴ്ചക്കായി പാർട്ടി നേതാക്കൾ കാത്തിരിക്കുന്ന സമയത്താണ് ഡിഎംകെ എംപി എം കനിമൊഴിയുടെ 54-ാം ജന്മദിനാമായ ജനുവരി അഞ്ചിന് ആശംസകൾ അറിയിക്കാൻ അമിത് ഷാ വിളിച്ചത്.
അന്നേ ദിവസം അമിത് ഷാ തന്നെ വിളിച്ചതായി തൂത്തുക്കുടിയിൽ നിന്നുള്ള ലോക്സഭാ എംപിയായ കനിമൊഴി ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു.
എന്നാൽ കനിമൊഴിയുടെ അർദ്ധസഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ഈ വിളി അത്ര നല്ല രീതിയിൽ സ്വീകരിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. നീറ്റ് വിഷയത്തിൽ അമിത് ഷാ അനാവശ്യമായി കൂടിക്കാഴ്ച നീട്ടികൊണ്ടുപോകുന്ന സാഹചര്യത്തിൽ ഈ കോളിന് രാഷ്ട്രീയ മാനങ്ങൾ ഉണ്ടായിരുന്നു എന്നാണ് മുതിർന്ന ഡിഎംകെ നേതാക്കൾ കരുതുന്നത്.
അമിത് ഷായുടെ വിളിയ്ക്ക് പിറ്റേ ദിവസം, ജനുവരി ആറിന്, “ജനപ്രതിനിധികളെ കാണാൻ വിസമ്മതിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.” എന്ന് സ്റ്റാലിൻ സംസ്ഥാന അസംബ്ലിയിൽ പറഞ്ഞിരുന്നു.
ഡിഎംകെ എംപി ടി ആർ ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘം നീറ്റ് മൂലം വിദ്യാർത്ഥികൾക്കുണ്ടായ പ്രശ്നങ്ങൾ വിശദീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകിയിരുന്നു. രാഷ്ട്രപതിയുടെ ഓഫീസ് ഇത് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. എന്നാൽ ഒടുവിൽ ജനുവരി 17 നാണ് കൂടിക്കാഴ്ച നടന്നതെന്ന് ഡിഎംകെ എംപി എ രാജ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സ്റ്റാലിൻ സർക്കാരും തമിഴ്നാട് ഗവർണർ ആർ എൻ രവിയുമായുള്ള തർക്കത്തിന് നീറ്റ് ബിൽ വഴിവെച്ചിരുന്നു. പിന്നീട് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി ബിൽ പാസാക്കിയെങ്കിലും ഗവർണർ ഇത് രാഷ്ട്രപതിക്ക് അയച്ചിട്ടില്ല.
ദേശീയ തലത്തിൽ പ്രതിപക്ഷത്ത് സ്റ്റാലിൻ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ സംഭവം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ വിളിച്ചിരുന്നുവെന്നും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു കൺവെൻഷൻ ഉടൻ ഡൽഹിയിൽ നടക്കുമെന്ന് അറിയിച്ചതായും സ്റ്റാലിൻ ഞായറാഴ്ച്ച പറഞ്ഞിരുന്നു.
Also Read: ബംഗാളില്‍ എതിരാളികളില്ലാതെ തൃണമൂല്‍; നാല് കോര്‍പറേഷനുകള്‍ തൂത്തുവാരി
അടുത്തിടെ, കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഐഎഎസ് കേഡർ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് മറ്റു പ്രതിപക്ഷ പാർട്ടികൾക്കൊപ്പം സ്റ്റാലിനും രംഗത്ത് വന്നിരുന്നു. ഇതുകൂടാതെ ഔദ്യോഗിക ആശയവിനിമയങ്ങളിൽ “കേന്ദ്രം” എന്നതിന് പകരം “യൂണിയൻ ഗവൺമെന്റ്” എന്ന് വിളിക്കാനും ഡിഎംകെ തീരുമാനിച്ചിരുന്നു.
സ്റ്റാലിന് തുരങ്കം വയ്ക്കാനുള്ള ശ്രമത്തിനുപുറമെ, ഡിഎംകെയുടെ ആദ്യകുടുംബത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമായാണ് ഷായുടെ വിളിയെ ഡിഎംകെ കാണുന്നത്. എം കരുണാനിധിയുടെ മരണത്തിന് മുമ്പ്, ഡിഎംകെ പുതിയ നേതാവാകാൻ മത്സരംഗത്ത് കനിമൊഴിയും ഉണ്ടായിരുന്നു. എന്നാൽ അത് സ്റ്റാലിന് അനുകൂലമാവുകയായിരുന്നു, ഇപ്പോൾ അടുത്ത തലമുറ നേതാവായി അദ്ദേഹത്തിന്റെ മകൻ ഉദയനിധിയെ ഉയർത്തി കാട്ടുമ്പോൾ അത് പഴയ മുറിവുകൾ വീണ്ടും തുറന്നുകാട്ടിയതായാണ് പറയപ്പെടുന്നത്.
നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി, കഴിഞ്ഞ വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-ട്രിപ്ലിക്കെയ്ൻ അസംബ്ലി സീറ്റിൽ നിന്ന് വിജയിച്ചിരുന്നു, ഉടൻ തന്നെ ഇദ്ദേഹത്തെ സ്റ്റാലിൻ സർക്കാരിൽ ഉൾപ്പെടുത്തിയേക്കുമെന്നും വൃത്തങ്ങൾ പറയുന്നു.