scorecardresearch
Latest News

കര്‍ണാടക പ്രതിസന്ധി; എംഎല്‍എമാരുടെ രാജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്

വിമതർ പിന്തുണച്ചാൽ ബിജെപിക്ക് അനായാസം നിയമസഭയിൽ ഭൂരിപക്ഷം നേടാൻ സാധിക്കും

കര്‍ണാടക പ്രതിസന്ധി; എംഎല്‍എമാരുടെ രാജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് നിര്‍ണായക ദിനം. വിമത എംഎല്‍എമാരും സ്പീക്കറും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇന്ന് തന്നെ വിധി പുറപ്പെടുവിക്കാനാണ് സധ്യത. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് ഹര്‍ജി. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എംഎൽഎമാരുടെ രാജിക്കത്തുകളിൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു.

കർണാടക സ്പീക്കർ രമേഷ് കുമാർ നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജിക്കത്തുകളിൽ അന്തിമ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സ്പീക്കറുടെ ഹർജി.

Read Also: കര്‍’നാടകം’ ക്ലൈമാക്‌സിലേക്ക്; വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

കർണാടകയിൽ ഭരണപക്ഷത്തുള്ള 15 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. ഇതോടെ സർക്കാർ പ്രതിരോധത്തിലായി. രാജിവച്ച എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിമതരുടെ രാജിക്കാര്യത്തിൽ ഇതുവരെ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എംഎൽഎമാർ സമർപ്പിച്ച ഹർജിയാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. രാജി സ്വീകരിക്കുന്നതിലും, എംഎൽഎമാർക്ക് അയോഗ്യത കൽപിക്കുന്നതിലും 16-ാം തീയതി വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീം കോടതി നിർദേശിച്ചത്.

അതേസമയം, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചു. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക എന്ന് സ്പീക്കര്‍ അറിയിച്ചു. കാര്യോപദേശക സമിതി യോഗത്തിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ആഴ്ച വിധാന്‍ സൗധയില്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുമോ എന്ന് അറിയാന്‍ ഇനി മണിക്കൂര്‍ മാത്രം. അതേസമയം, ബിജെപിക്ക് ഇത് സുവര്‍ണാവസരമാണ്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.

ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. വിമതർ പിന്തുണച്ചാൽ ബിജെപിക്ക് അനായാസം നിയമസഭയിൽ ഭൂരിപക്ഷം നേടാൻ സാധിക്കും. അതേസമയം, വിമതരെ അയോഗ്യരാക്കിയാലും ബിജെപിക്ക് തന്നെയാണ് നേട്ടം. അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ താൽപര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്നുമാണ് കുമാരസ്വാമി നേരത്തെ സഭയിൽ പറഞ്ഞത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സ്പീക്കറോട് അനുമതി തേടുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court will hear karnataka political crisis case today congress jds