ന്യൂഡൽഹി: അയോധ്യ ഭൂമി തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് കോടതിയുടെ നിരീക്ഷണത്തില്‍ മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീം കോടതി ഉത്തരവ്. ഇതിനായി സുപ്രീം കോടതി മുൻ ജഡ്ജിമാരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി എഫ്.എം.ഖലീഫുളളയാണ് സമിതിക്ക് നേതൃത്വം നൽകുക. മുൻ ജഡ്ജി ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് മറ്റു അംഗങ്ങൾ.
ഒരാഴ്ചയ്ക്കകം ഫൈസാബാദിൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മധ്യസ്ഥ ചർച്ചയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
മധ്യസ്ഥ ചർച്ചകൾ അതീവ രഹസ്യമായിരിക്കും. എട്ടാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ തീർക്കണം. നാലാഴ്ചയ്ക്കകം ചർച്ചയുടെ പുരോഗതി സംബന്ധിച്ച ആദ്യ റിപ്പോർട്ട് മധ്യസ്ഥ സമിതി കോടതിക്ക് മുൻപാകെ സമർപ്പിക്കണം. മധ്യസ്ഥ സമിതിക്ക് ആവശ്യമെങ്കിൽ കൂടുതൽ മധ്യസ്ഥരെ ഉൾപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.
ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിൽ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള പാനല്‍ നിർദേശിച്ചിരുന്നു.
അതേസമയം, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന നിലപാടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റേത്.