scorecardresearch

എംഎല്‍എമാരുടെ രാജിയില്‍ ഇടപെടില്ല; സുപ്രീം കോടതി

സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് വിമത എംഎൽഎമാരുടെ ഹര്‍ജി

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാജിസമര്‍പ്പിച്ച വിമത എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. വിമത എംഎല്‍എമാരുടെ രാജിയിലോ അയോഗ്യതയിലോ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതി പരാമർശം തിരിച്ചടിയായിരിക്കുകയാണ്. ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ സാധിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ അവരെ അയോഗ്യരാക്കണോ എന്ന കാര്യത്തില്‍ എപ്പോള്‍ തീരുമാനമെടുക്കണമെന്നത് സ്പീക്കറുടെ നിലപാട് അനുസരിച്ചായിരിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് ഹര്‍ജി. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എംഎൽഎമാരുടെ രാജിക്കത്തുകളിൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു.

കർണാടകയിൽ ഭരണപക്ഷത്തുള്ള 15 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. ഇതോടെ സർക്കാർ പ്രതിരോധത്തിലായി. രാജിവച്ച എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിമതരുടെ രാജിക്കാര്യത്തിൽ ഇതുവരെ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. രാജി സ്വീകരിക്കുന്നതിലും, എംഎൽഎമാർക്ക് അയോഗ്യത കൽപിക്കുന്നതിലും 16-ാം തീയതി വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീം കോടതി നിർദേശിച്ചത്.

അതേസമയം, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചു. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക എന്ന് സ്പീക്കര്‍ അറിയിച്ചു. കാര്യോപദേശക സമിതി യോഗത്തിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ആഴ്ച വിധാന്‍ സൗധയില്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുമോ എന്ന് അറിയാന്‍ ഇനി മണിക്കൂര്‍ മാത്രം. അതേസമയം, ബിജെപിക്ക് ഇത് സുവര്‍ണാവസരമാണ്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court on mlas resignation karnataka cant advice speaker congress jds