ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിലെ പ്രതി വരവര റാവുവിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു തരത്തിലും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സ്ഥിരം മെഡിക്കൽ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ ഹർജി ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ ഇടക്കാല ജാമ്യത്തിലാണ് എൺപത്തി മൂന്നുകാരനായ വരവരറാവു. ജൂലൈ 12 ന് അദ്ദേത്തിന്റെ ജാമ്യ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യ കാലാവധി നീട്ടുകയും ചെയ്തിരുന്നു.
2017 ഡിസംബർ 31-ന് പൂനെയിൽ നടന്ന എൽഗർ പരിഷത്ത് കോൺക്ലേവിൽ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്. പടിഞ്ഞാറൻ മഹാരാഷ്ട്ര നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറേഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അടുത്ത ദിവസമുണ്ടായ അക്രമ സംഭവങ്ങൾക്ക് പ്രസംഗം കാരണമായതായാണ് പൊലീസ് അവകാശ വാദം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവരാണ് കോൺക്ലേവ് സംഘടിപ്പിച്ചതെന്ന് പൂനെ പൊലീസും അവകാശപ്പെട്ടിരുന്നു. പിന്നീട്, കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.
2018 ഓഗസ്റ്റ് 28 ന് ഹൈദരാബാദിലെ വസതിയിൽ നിന്ന് റാവുവിനെ അറസ്റ്റ് ചെയ്തു. കേസിൽ വിചാരണ നേരിടുകയാണ് അദ്ദേഹം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തന (പ്രിവൻഷൻ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 2018 ജനുവരി 8 ന് പൂനെ പൊലീസ് ഒരു എഫ്‌ഐആർ ഫയൽ ചെയ്തു.