/indian-express-malayalam/media/media_files/uploads/2018/09/ayodhya.jpg)
ന്യൂഡൽഹി: അയോധ്യ കേസ് പരിഗണിക്കുന്നതിനായി ഈ മാസം 10 ലേക്ക് മാറ്റി. വാദം കേൾക്കുന്നതിന് അനുയോജ്യമായ ബെഞ്ച് രൂപീകരിക്കുന്നതിനാണ് കേസ് മാറ്റിയതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ജസ്റ്റിസ് എസ്.കെ.കൗളും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അന്തിമ വാദം തുടങ്ങുന്ന തീയതി അടക്കമുള്ള കാര്യങ്ങൾ പുതിയ ബെഞ്ച് തീരുമാനിക്കും.
മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേ, രാജീവ് ധവാൻ എന്നിവരാണ് വിവിധ പാർട്ടികൾക്ക് വേണ്ടി അയോധ്യ കേസിൽ കോടതിയിൽ ഹാജരായത്. കേസിൽ അടിയന്തരമായി വിചാരണ നടത്താൻ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി.
കഴിഞ്ഞ ഒക്ടോബർ 29ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ ഉത്തർപ്രദേശ് സർക്കാർ അടിയന്തരമായി വാദം കേൾക്കുന്നതിനായി സമർപ്പിച്ച ഹർജി തള്ളിയിരുന്നു. എന്നാൽ ഹർജികൾ അനുയോജ്യമായ ബെഞ്ച് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
ആർഎസ്എസ് ഉൾപ്പടെയുള്ള വലതുപക്ഷ സംഘടനകൾ വാദം അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അയോധ്യ കേസിൽ സമർപ്പിച്ച 14 പെറ്റീഷനുകളും രാമക്ഷേത്രം നിർമ്മിക്കാനായി ഓർഡിനെൻസ് പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും അടിയന്തരമായി പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
"ഈ വിഷയം ജുഡീഷ്യറിയുടെ പരിഗണനിയിലിരിക്കുകയാണ് , ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകട്ടെ, എന്ത് തീരുമാനമായാലും അത് നിറവേറ്റാൻ ഞങ്ങൾ ബാധ്യസ്ഥരാണ് " എഎൻഐയുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരുന്ന സർക്കാരുകൾ ഈ വിഷയം തീർപ്പാക്കുന്നതിൽ ഉദാസീനത കാണിച്ചു. കേസ് വേഗം തീർപ്പാകാതിരിക്കാൻ അവർ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നുവെന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.