scorecardresearch
Latest News

എംപിമാർക്കും എം‌എൽ‌എമാർക്കും എതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതി

അഞ്ചു വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് നിർദേശം

supreme-court,india

ന്യൂഡൽഹി: എംപിമാരുടെയും എംഎൽഎമാരുടെയും ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ നൽകാൻ രാജ്യത്തെമ്പാടുമുള്ള ഹൈക്കോടതികളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അഞ്ചു വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിയമസഭാംഗങ്ങളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച്. ഈ കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.

എംപിമാർക്കും എം‌എൽ‌എമാർക്കും എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികളിലെയും സിബിഐ കോടികളിലെയും ജുഡീഷ്യൽ ഓഫീസർമാരെ സ്ഥലം മാറ്റുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് 2021 ഓഗസ്റ്റിലെ ഉത്തരവും അമിക്കസ് ക്യൂറി വിജയ് ഹൻസാരിയയുടെ അഭ്യർത്ഥന പ്രകാരം കോടതി പരിഷ്കരിച്ചു.

ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി ഹൈക്കോടതികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അതത് ചീഫ് ജസ്റ്റിസുമാർക്ക് അവരുടെ സ്ഥലംമാറ്റത്തിന്റെ കാര്യം പരിഗണിക്കാമെന്നും ഹൻസാരിയ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, സാധാരണഗതിയിൽ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നടക്കാത്തപക്ഷം മുൻകൂർ അനുമതി തേടേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

എംപിമാർക്കും എം‌എൽ‌എമാർക്കെതിരെ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്നും സീനിയർ കൗൺസൽ നിർദേശിച്ചിരുന്നു. ഇത് ബെഞ്ച് അംഗീകരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court asks hcs to furnish details of criminal cases on mps mlas