/indian-express-malayalam/media/media_files/uploads/2018/05/Sunanda-Pushkar-Shashi-Tharoor.jpg)
Sunanda Pushkar death case: ന്യൂഡൽഹി: വിവാദമായ സുനന്ദ പുഷ്കർ മരണ കേസിൽ ശശി തരൂർ എംപിയെ ഡൽഹി പൊലീസ് പ്രതിചേർത്തു. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ ഡൽഹി പൊലീസ് ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ശശി തരൂർ എംപിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോൺഗ്രസിന് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് കേസിൽ വർഷങ്ങൾക്ക് ശേഷം പൊലീസ് സമർപ്പിച്ച അന്തിമ കുറ്റപത്രം.
കേസിൽ കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിദഗ്ധമായ ശാസ്ത്രീയ പരിശോധനകളുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം പറഞ്ഞത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ശശി തരൂർ എംപിക്കെതിരെ ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിൽ കൂടുതൽ ആകാതെ ഭാര്യയെ ഭർത്താവ് ഗാർഹികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിലാണ് 498 എ വകുപ്പ് ചുമത്തിയിരിക്കുന്നത്.
സാധാരണ 498 എ വകുപ്പുകൾ ചുമത്തുന്ന കേസുകളിൽ ഉടനടി തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ തരൂരിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണ സംഘത്തോട് ശശി തരൂർ പൂർണമായി സഹകരിച്ചിരുന്നു. ആവശ്യപ്പെട്ടപ്പോഴെല്ലാം ശശി തരൂർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.
അടുത്ത ആഴ്ച പാട്യാല ഹൗസ് കോടതിയിൽ കേസ് പരിഗണിക്കും. ശശി തരൂർ ഇവിടെ നേരിട്ട് ഹാജരായേക്കുമെന്നാണ് സൂചന.
2014 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പർ സ്യൂട്ട് മുറിയിൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടക്കത്തിൽ തന്നെ സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ ഇവർ ഈ സമയത്ത് പരിചരണം തേടിയിരുന്ന രോഗത്തിന് നൽകിയ മരുന്നിന്റെ ഓവർഡോസാണോ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് സംശയം ഉയർന്നു.
പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ഡപ്യൂട്ടി പൊലീസ് കമ്മിഷണർ റോമിൽ ബാനിയയാണ് പാട്യാല ഹൗസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.