ന്യൂഡല്‍ഹി: മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ച് മതിയായ ചട്ടക്കൂടുകള്‍ നിലവിലുണ്ടെന്നും ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യത്തിലാണ് നിയന്ത്രണങ്ങള്‍ വേണ്ടതെന്നും സുദര്‍ശന്‍ ടിവി ഷോയുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
മുസ്ലിങ്ങള്‍ സിവില്‍ സര്‍വിസിലേക്കു നുഴഞ്ഞുകയറുന്നത് തുറന്നുകാട്ടുവെന്ന പ്രചാരണത്തോടെയുള്ള സുദര്‍ശന്‍ ടിവിയുടെ ‘ബിന്‍ഡാസ് ബോല്‍’ ഷോയ്‌ക്കെതിരെയാണു കേസ്. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണു പരിപാടിയെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ഷോയുടെ സംപ്രേഷണം 15നു സുപ്രീംകോടതി തടഞ്ഞിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ദേശിക്കുന്നതിനു പാനല്‍ രൂപീകരിക്കാന്‍ ആലോചനയുണ്ടെന്ന് കോടതി സൂചന നല്‍കിയിരുന്നു.
എന്നാല്‍ മാധ്യമസ്വാതന്ത്ര്യവും ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ നിയമപരമായ വ്യവസ്ഥകളും കോടതി വിധികളുമുണ്ടെന്നു വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഖ്യധാരാ മാധ്യങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ല. ഡിജിറ്റല്‍ മീഡിയയുമായി ബന്ധപ്പെട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യം വേണ്ടത്. ഇപ്പോഴത്തെ ഹര്‍ജി സുദര്‍ശന്‍ ടിവി എന്ന ഒരു ചാനലില്‍ മാത്രം ഒതുങ്ങുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Also Read: 861 കോടി രൂപയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം: കരാർ സ്വന്തമാക്കി ടാറ്റ പ്രോജക്റ്റ്സ് ലിമിറ്റഡ്
നിയന്ത്രണങ്ങള്‍ മുഖ്യധാരാ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ മാത്രം ഒതുക്കുന്നതില്‍ ന്യായീകരണമില്ല. മാധ്യമങ്ങളെന്നത് ‘മുഖ്യധാരാ ഇലക്ട്രോണിക് മാധ്യമങ്ങള്‍, മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍, സമാന്തര ഡിജിറ്റല്‍, അച്ചടി മാധ്യമങ്ങള്‍, ഡിജിറ്റല്‍ വെബ് അധിഷ്ഠിത ന്യൂസ് പോര്‍ട്ടലുകള്‍, യൂ ട്യൂബ് ചാനലുകള്‍, ഓവര്‍ ദ ടോപ്പ് (ഒടിടി)പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.
മുഖ്യധാരാ മാധ്യമത്തില്‍ (ഇലക്ട്രോണിക്, അച്ചടി) പ്രസിദ്ധീകരണം അല്ലെങ്കില്‍ പ്രക്ഷേപണം ഒറ്റത്തവണയുള്ള പ്രവര്‍ത്തനമാണെങ്കില്‍ വാട്സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ വേഗത്തില്‍ വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നുവെന്നും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് സപ്‌തതി
അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറയുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ സംവാദങ്ങള്‍ നടത്തുന്ന രീതിയില്‍ കഴിഞ്ഞദിവസം കേസ് പരിഗണിക്കെ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ യുപിഎസ്‌സി പരീക്ഷകള്‍ക്കുമേല്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നുവെന്നും അത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു.