/indian-express-malayalam/media/media_files/uploads/2020/01/JNU.jpg)
ന്യൂഡല്‍ഹി: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ജെഎന്‍യു ക്യാംപസിനകത്ത് ഇന്നലെ വൈകീട്ടോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഇതില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഘര്‍ഷത്തിലേക്ക് നയിച്ച ആദ്യ വാര്‍ത്ത പുറത്തുവന്നത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഹോസ്റ്റലിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Also: ജെഎൻയുവിലെ പ്രശ്നങ്ങൾക്കു പിന്നിൽ ഇടത് വിദ്യാര്‍ഥികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
4.00 PM: ജെഎന്‍യു അധ്യാപക സംഘടന സബര്‍മതി ടി-പോയിന്റ് പരിസരത്തു നിന്ന് സമാധാന മാര്‍ച്ച് ആരംഭിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും ഈ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
5.30 PM: മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ ക്യാംപസിലേക്ക് കയറിയതായി വാര്‍ത്തകള്‍ വരുന്നു. ക്യാംപസില്‍ പലയിടത്തായി അവര്‍ ഉലാത്തുകയാണെന്നും അറിഞ്ഞു.
6.15 PM: അമിത് തൊറത് എന്ന അധ്യാപകന്‍ പെരിയാര്‍ ഹോസ്റ്റലിലേക്ക് പരിശോധനയ്ക്കായി പോയി. എന്നാല്‍, ഇവിടെവച്ച് അധ്യാപകന്‍ ആക്രമിക്കപ്പെട്ടു. മുഖംമൂടി ധരിച്ച ഏതാനും പേരാണ് അധ്യാപകനെ തല്ലിയത്.
6.30 PM: അക്രമി സംഘം അധ്യാപകര്‍ നടത്തുന്ന മാര്‍ച്ചിനിടയിലേക്ക് എത്തി. മുഖംമൂടി ധരിച്ച അക്രമി സംഘവുമായി സംസാരിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചു. എന്നാല്‍, വടികളും കല്ലുകളുമായാണ് അക്രമികള്‍ അധ്യാപകരെ നേരിട്ടത്. നിരവധി അധ്യാപകര്‍ക്ക് പരുക്കേറ്റു.
7.30 PM: വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കെ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് മര്‍ദനമേറ്റു. 'ആരും ഭയപ്പെടരുത്, സംയമനം പാലിക്കണം' എന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു ഐഷ. അതിനിടയിലാണ് അക്രമി സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഐഷയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Read Also: ഞാനും നിന്റെ വലിയ ഫാനാണ്; ഫുക്രുവിനോട് ലാലേട്ടന്‍ പറഞ്ഞത്
9.00 PM: ജെഎന്‍യുവിലെ ഏഴ് ഹോസ്റ്റലുകള്‍ക്കുള്ളില്‍ അക്രമി സംഘം അതിക്രമിച്ചു കയറി. ഹോസ്റ്റലുകള്‍ അടിച്ചുതകര്‍ത്തു. അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയും അക്രമങ്ങളുണ്ടായി.
ഈ സമയത്തെല്ലാം പൊലീസ് നിശബ്ദരായി നിലകൊണ്ടു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. രാത്രി 10.45 ഓടെയാണ് ക്യാംപസിന് പുറത്ത് വലിയ പൊലീസ് സന്നാഹമെത്തിയത്. 700 ലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് ക്യാംപസിന് പുറത്ത് നിലയുറപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.